CITU DISTRICT COMMITTEE WITH EXPLANATION IN THE CONTROVERSY RELATED TO THE BLOCKING OF ISRO VEHICLE
'ആ പ്രദേശത്ത് CITU പ്രവർത്തിക്കുന്നില്ല; 10 ലക്ഷം ചോദിച്ചത് ഞങ്ങളല്ല'; VSSC നോക്കുകൂലിയിൽ CITU ജില്ലാഘടകം
ചുമടു തൊഴില്‍ മേഖലയില്‍ ആശാസ്യമല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്വം സിഐടിയുവിന് മേല്‍ കെട്ടിവെക്കാന്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം
തിരുവനന്തപുരം: ഐഎസ്ആര്‍ഒ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി സിഐടിയു ജില്ലാ കമ്മിറ്റി. സിഐടിയുവിന് മേല്‍ പഴിചാരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് ആര്‍ രാമുവും സെക്രട്ടറി സി ജയന്‍ ബാബുവും അറിയിച്ചു. തദ്ദേശീയരെന്നാവകാശപ്പെടുന്ന സ്വതന്ത്ര യൂണിയന്‍കാരനാണ് അമിതകൂലി ആവശ്യപ്പെട്ടതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും സിഐടിയു വ്യക്തമാക്കി.
പ്രശ്‌നം നടന്ന സ്ഥലത്ത് സിഐടിയു അംഗങ്ങള്‍ ജോലി ചെയ്യുന്നില്ലെന്നും ഇത് അന്വേഷിക്കുന്നവര്‍ക്ക് ബോധ്യമാകും. വിവരം അന്വേഷിക്കാനവിടെയെത്തി പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കിയ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചാലും നിജസ്ഥിതി അറിയാവുന്നതേയുള്ളൂവെന്ന പ്രസ്താവനയില്‍ പറയുന്നു.
ചുമടു തൊഴില്‍ മേഖലയില്‍ ആശാസ്യമല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്വം സിഐടിയുവിന് മേല്‍ കെട്ടിവെക്കാന്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. അമിത കൂലി, നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സിഐടിയു വിനുള്ളതെന്നും ജില്ലാ കമ്മറ്റി പറഞ്ഞു.
തൊഴില്‍ദായകരോട് മാന്യമായി പെരുമാറണമെന്ന കാര്യത്തിലും സിഐടിയുവിന് കര്‍ശന നിലപാടാണ് ഉള്ളത്. വസ്തുത ഇതായിരിക്കേ ചുമടു മേഖലയിലെ തെറ്റായ പ്രവണതകള്‍ മറ്റാരു ചെയ്താലും അതിന്റെയെല്ലാം ഉത്തരവാദിത്വം സിഐടിയു മേല്‍ കെട്ടിവയ്ക്കുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ആര്‍ രാമുവും സി സജയന്‍ബാബുവും അറിയിച്ചു.
ഐഎസ്ആര്‍ഒ വാഹനം തടഞ്ഞ സംഭവം; കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ഐഎസ്ആര്‍ഒയുടെ ചരക്ക് വാഹനം തടഞ്ഞ സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിയ്ക്കായി മുംബൈയില്‍നിന്ന് കപ്പല്‍ മാര്‍ഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാര്‍ഗം തുമ്പയിലേക്കും വന്ന വാഹനമാണ് വേളി പാലത്തിന് പ്രദേശവാസികള്‍ തടഞ്ഞത്. കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് ചരക്ക് തിരുവനന്തപുരത്ത് എത്തിച്ചത്.
അന്യായമായി സംഘംചേരല്‍, മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക വാഹനം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് വഹാനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാഹനത്തില്‍ 184 ടണ്‍ ചരക്കാണ് ഉണ്ടായിരുന്നത്.
ഒരു ടണ്ണിന് 2000 രൂപ നിരക്കിലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായമില്ലാതെ മെഷീന്‍ ഉപയോഗിച്ച് ചരക്ക് ഇറക്കുന്നതിനാലാണ് നോക്കുകൂലി ആവശ്യപ്പെട്ടത്.
വാഹനം തടഞ്ഞവരോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞതാണെന്ന് പ്രോജക്റ്റ് കണ്‍സള്‍ട്ടന്റ് രാജേശ്വരി വ്യക്തമാക്കിയിരുന്നു. ജോലി ഇല്ലാതെ കൂലി കൊടുക്കാന്‍ കഴിയില്ല. പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്. മൂന്നു പേരുടെ തൊഴില്‍ സേവനം മാത്രമാണ് ആവശ്യം.
നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിട്ടുണ്ട്. ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കില്‍ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവര്‍ത്തിയില്ലെന്നും അവര്‍ വ്യക്തമാക്കി.