കൊല്ലം: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ ബസുകളിൽ പോസ്റ്ററുകള്‍ പതിച്ച് സിഐടിയു. കെഎസ്ആർടിഇഎ(സിഐടിയു) കൊല്ലം ജില്ലാ കമ്മിറ്റിയാണ് ബിജു പ്രഭാകറിനെതിരെ പോസ്റ്ററുകൾ പതിച്ചത്. ബസുകൾക്ക് മുന്നിൽ ഉൾപ്പെടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പുതിയ ശമ്പള വിതരണ രീതിക്കെതിരെയാണ് പോസ്റ്ററുകൾ.
വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ശക്തമായ സമരം ഉണ്ടാകുമെന്ന് സിഐടിയു ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകുമെന്ന് അസാധാരണ ഉത്തരവിറക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകൾ എത്തിയത്. ‘KSRTC തൊഴിലാളികള്‍ക്ക് തോന്നിയ പോലെ ശമ്പളം നല്‍കാൻ ബിജു പ്രഭാകരന്റെ പിതാവ് തച്ചടി പ്രഭാകരൻ ഉണ്ടാക്കിയതല്ല KSRTC’ എന്നായിരുന്നു ബസില്‍ പതിച്ച പോസ്റ്റർ.
അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപ് നൽകാം. ബാക്കി ശമ്പളം സർക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കുമെന്ന് സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. നേരത്തെ അടുത്ത ശമ്പളതത്തിന് പുതിയ പദ്ധതിയുടെ ആലോചനയ്ക്കായി മാനേജ്മെന്റും അംഗീകൃത യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിനു മുൻപു ലഭ്യമാക്കുന്ന ടാർഗറ്റ് പദ്ധതിയായിരുന്നു ചർച്ചയിൽ ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകറും അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.