തിരുവനന്തപുരം: ഇന്ധനത്തിന് സംസ്ഥാനം ഈടാക്കുന്ന അധികനികുതി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നികുതിയിൽ കുറവ് വരുത്താൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
ഈ ഘട്ടത്തിലാണ് പ്രതികരണവുമായി സിഐടിയു രംഗത്തെത്തിയത്. പെട്രോളിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ അധികനികുതി ഈടാക്കുന്നില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നികുതി കുറച്ചിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ നികുതി കുറയ്ക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അടക്കം ഒരുപാട് പണം ആവശ്യമുള്ള സമയമാണ്. മരം കുലുക്കിയാൽ പണം വീഴില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കൾ പ്രതികരിച്ചത്.
ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചക്ര സ്തംഭന സമരം നടത്തും. രാവിലെ 11 മുതൽ 11.15 വരെയാണ് സമരം നടക്കുക. വാഹനങ്ങൾ നിർത്തിയിട്ട് തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കും.
പെട്രോൾ ഉൽപ്പന്നങ്ങളുടെ വില ദിനംപ്രതി വർധിപ്പിക്കുന്ന മോദി സർക്കാർ നയം ജനങ്ങൾക്ക് താങ്ങാനാവാത്ത ഭാരമായി മാറിയിരിക്കുകയാണെന്ന് സംയുക്ത ട്രേഡ് യൂണിയൻ കുറ്റപ്പെടുത്തി. അതിനാൽ കേന്ദ്ര സർക്കാരിനെതിരെയുള്ള ഈ സമരത്തിൽ എല്ലാ സ്വകാര്യ വാഹനങ്ങളും അണി ചേരണമെന്ന് സമിതി ആവശ്യപ്പെട്ടു.
You may also like:'മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചത് ആരെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്?': കെ സുധാകരൻബസ്സ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആംബുലൻസുകൾക്ക് കടന്ന് പോകാൻ സമര വോളന്റിയർമാർ സൗകര്യം ഒരുക്കും.
അതേസമയം, പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സർവകാല റെക്കോർഡിലാണ്. വെള്ളിയാഴ്ച ഒരു ലിറ്റർ പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും എണ്ണക്കമ്പനികൾ വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.93 രൂപയും ഡീസലിന് 87.69 രൂപയുമാണ്. മുംബൈയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില. ഒരു ലിറ്റർ പെട്രോളിന് 103.08 രൂപയും ഡീസലിന് 95.14 രൂപയുമാണ്.
കൊച്ചിയിൽ പെട്രോളിന് 97.15 രൂപയും ഡീസലിന് 92.52 രൂപയുമാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വർധിപ്പിച്ചത്.
ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വർധിച്ചിരുന്നു. മെയ് മാസത്തിൽ 16 തവണ വില വർധിപ്പിച്ചിരുന്നു. മെയ് മെയ് നാലിന് ശേഷമാണ് എണ്ണ കമ്പനികൾ ദിവസേന വില വർധന പുനഃരാരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 18 ദിവസം തുടർച്ചയായി എണ്ണ വിലയിൽ വർധനവുണ്ടായിരുന്നില്ല. വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച് ഓരോ നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.