കൊച്ചി: റിമാന്റ് പ്രതി ഷഫീഖിന്റെ മരണത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജയിലിൽ വച്ച് മർദ്ദനമേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൃത്യസമയത്ത് ചികിത്സ നൽകിയെന്നും ചൂണ്ടിക്കാട്ടി മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗിന് സമര്‍പ്പിച്ചു. മരണകാരണം കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി കാക്കനാട് ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പിള്ളി സ്വദേശി ഷഫീഖിന്റെ മരണം കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതെത്തുടര്‍ന്നാണ് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരം ജയില്‍ വകുപ്പ് മധ്യമേഖല ഡിഐജി സാം തങ്കയ്യന്‍ അന്വേഷണം നടത്തിയത്.
ഷഫീഖിന്റെ മരണത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ജനുവരി 11ന് ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ഷഫീഖിനെ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലിനോട് ചേര്‍ന്നുള്ള ക്വാറന്റൈന്‍ സെന്ററായ ബോസ്റ്റല്‍ സ്‌കൂളിലെത്തിച്ചു.
ഇവിടെ വെച്ച് അപസ്മാരമുണ്ടായതോടെ ഷഫീഖിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. തിരികെ ക്വാറന്റൈന്‍ സെന്ററിലെത്തിച്ചെങ്കിലും ഷഫീഖ് പിന്നീട് രക്തം ഛര്‍ദിച്ചു. എറണാകുളത്തെ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച ഷഫീഖിനെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
You may also like:മകനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു; ബോംബ് പൊട്ടി മരിച്ചത് പിതാവ്
ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഷഫീഖിന് ക്യത്യസമയത്ത് ചികിത്സ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ പിഴവിനെത്തുടര്‍ന്നല്ല മരണം സംഭവിച്ചതെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഷഫീഖിന് ചികിത്സ വൈകിയെന്ന് ഭാര്യ സെറീന പറഞ്ഞു.
You may also like:മദ്യപിച്ച് വീട്ടിലേക്ക് കയറി വന്ന മകനെ പിതാവ് പ്രഷർ കുക്കർ കൊണ്ട് അടിച്ചു കൊന്നു
തലയിലെ മുറില്‍ നിന്നുള്ള രക്തശ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു കോട്ടയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. അപസ്മാരത്തെ തുടർന്നുണ്ടായ വീഴ്ച്ചയില്‍ നിന്നാണോ അല്ലെങ്കില്‍ കസ്റ്റഡിയില്‍ മര്‍ദനത്തെതുടര്‍ന്നാണോ തലയ്ക്ക് പരിയ്‌ക്കേറ്റത് എന്നതടക്കം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.
ഷഫീഖിന് കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടില്ലെന്നായിരുന്നു കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഷഫീഖിനെ ജയിലിൽ എത്തിക്കുമ്പോൾ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നാണ് ഷഫീഖ് പറഞ്ഞത്. തിങ്കളാഴ്ച രാത്രി കാക്കനാട് എത്തിച്ച ഷഫീഖിനെ ക്വാറന്റീൻ സെന്റർലേക്ക് മാറ്റിയിരുന്നു. ഇതിനുശേഷം ഷെഫീക്കിന് അപസ്മാരം ഉണ്ടായി.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടങ്ങിയെത്തിയ ഷെഫീക്കിന് പിന്നീട് ശർദിൽ അനുഭവപ്പെട്ടു. വീണ്ടും എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശപ്രകാരമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Custodial death, Custodial Death Case, Udayakumar case