തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ വ്യാജ ഐഡികൾ വഴി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനിർമാണം കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള നിയമങ്ങളിൽ പോരായ്മകൾ ഉള്ളതിനാൽ പുതിയ നിയമനിർമാണം വേണമെന്ന സർവ്വകക്ഷിയോഗത്തിലെ പൊതുഅഭിപ്രായം പരിശോധിച്ചുവരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എതിര്‍ശബ്ദങ്ങളെ സംസ്‌കാരശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐ.ഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നാട്ടില്‍ കുറവല്ല. നിയമസഭയിൽ മുല്ലക്കര രത്നാകരൻ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ ഗുണകരമായ വശങ്ങള്‍ ഉള്ളപ്പോഴും നവമാധ്യമങ്ങളുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സിനിമാരംഗത്തുള്ളവരെയും രാഷ്ട്രീയ-സാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെയും പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണതയും ശക്തിപ്പെട്ടുവരികയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകള്‍ എടുക്കുന്നതിനും തെളിയിക്കുന്നതിനും കുറ്റക്കാരെ തിരിച്ചറിയുന്നതിനും സേവനദാതാക്കളുടെ സഹകരണം ആവശ്യമാണ്. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യാന്തര നിയമാധികാരപരിധി നിമിത്തം പല തരത്തിലുള്ള പ്രയാസങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. പലപ്പോഴും പ്രചാരത്തിലുള്ള ഇത്തരം വ്യാജ അക്കൗണ്ടുകളുടെ ഉറവിടം വിദേശരാജ്യങ്ങളുമാകാറുണ്ട്. ചില കൂട്ടായ്മകളുടെ വിവരങ്ങള്‍ കൈമാറുവാന്‍ സേവനദാതാക്കള്‍ തയ്യാറാകാറില്ല. അതോടൊപ്പം, സേവനദാതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ നമ്പരുകളും വിദേശ ഫോണ്‍ നമ്പരുകളും ഉപയോഗിച്ച് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ ആക്രമണം; ഫലകം തകര്‍ത്തത് ചുറ്റിക കൊണ്ടെന്ന് സംശയം
ഇന്ത്യയില്‍ സേവനം നല്‍കുന്ന എല്ലാ സമൂഹ മാധ്യമ സേവന ദാതാക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സാങ്കേതിക തടസ്സം പറയാതെ ആവശ്യമായ വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിന് തയ്യാറാകുന്നവിധം നിയമനിര്‍മ്മാണം ആവശ്യമായി വന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗം, സൈബര്‍ലോകത്തെ ചതിക്കുഴികള്‍ എന്നിവ സംബന്ധിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തിവരുന്നു. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കും മറ്റുമെതിരെ പരാതി ലഭിച്ചാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെയും വകുപ്പുകള്‍ ചേര്‍ത്ത് നടപടി സ്വീകരിച്ചുവരുന്നുണ്ട്. 2016 മുതല്‍ നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് 502 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുംവിധം ബോധപൂര്‍വ്വമുള്ള ഏതൊരുതരം പ്രവര്‍ത്തനങ്ങളെയും വ്യാജപ്രചരണങ്ങളെയും പോലീസ് രഹസ്യാന്വേഷണവിഭാഗം, സൈബര്‍ സെല്‍ തുടങ്ങിയ സംവിധാനങ്ങള്‍ മുഖേന നിരീക്ഷണം നടത്തിവരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തടയുന്നതിനുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi, Cyber crime in kerala, Fake social media account, മുഖ്യമന്ത്രി പിണറായി വിജയൻ, സൈബർ കുറ്റകൃത്യം