തിരുവനന്തപുരം: 'നിങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എന്താണ് വേണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമിക്കുന്നത്? ഇതാണോ മാധ്യമ ധര്‍മ്മം'- സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ വ്യക്തമാക്കിയതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്റ് പ്രതികരണമായിരുന്നു ഇത്.
"ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എല്ലാ വിവരങ്ങളും പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് അപ്പോള്‍ കാണാം'- മുഖ്യമന്ത്രി പറഞ്ഞു.
തനിക്കും തന്റെ ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ല. എന്നാല്‍, മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്ത രീതി തന്നെയും തന്റെ ഓഫീസിനെയം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ്. കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന തന്നെക്കുറിച്ച് സംശയമുണ്ടാക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
"എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. അതിലൊന്നും ഒരു തരത്തിലുള്ള ആശങ്കയുമില്ല. രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ടാവും. അതിന് കൂട്ടുനില്‍ക്കുകയാണോ വേണ്ടത്. ഏത് അന്വേഷണവും നടക്കട്ടെ. ഗൗരവമുള്ള കേസാണ് ഇതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലും എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നാണ് ആവശ്യപ്പെട്ടിരുന്നത്" - മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനങ്ങളില്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് മാത്രം പറയാനാണ് ശ്രമിക്കുന്നത്. ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രീയം നോക്കാതെ രംഗത്തിറങ്ങിയ പലര്‍ക്കും മനപ്രയാസമുണ്ടാകും. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടത് അതാണെങ്കില്‍ അതിനും തയ്യാറാണ്.
സ്വര്‍ണക്കടത്ത് കേസില്‍ താനും സര്‍ക്കാരും വ്യക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഫലമായാണ് ശിവശങ്കര്‍ സസ്പെന്‍ഷനില്‍ കഴിയുന്നത്. അതില്‍ നിങ്ങള്‍ തൃപ്തരല്ല. നിങ്ങളെ ഈവഴിക്ക് പറഞ്ഞുവിട്ടവര്‍ക്കും തൃപ്തി വന്നിട്ടില്ല. അത് വരണമെങ്കില്‍ താന്‍ ഈ കസേര ഒഴിയണം. അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് നാളെ മറുപടി നൽകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases, Swapna suresh