മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ദരും അന്വേഷണ കമ്മിഷന്റെ ഭാഗമാകും. പൊലീസിന്റെ സ്പെഷ്യൽ ടീം ആയിരിക്കും അപകടത്തില്‍ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നൽകും.
താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധസഹായം പ്രഖ്യാപിച്ചു
ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. വാക്കുകളിൽ രേഖപ്പെടുത്താൻ കഴിയാത്ത ദുഖമാണ് അപകടം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചേര്‍ന്ന അടിയന്തര അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം നടന്ന താനൂർ ഒട്ടുംപുറം തൂവൽതീരം മുഖ്യമന്ത്രി സന്ദര്‍ശിക്കും.
താനൂര്‍ അപകടത്തില്‍ മരിച്ചവരുടെ പേരു വിവരങ്ങള്‍
മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒരു കുടുംബത്തിലെ തന്നെ 12 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.
അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.