തിരുവനന്തപുരം: യുക്രെയിനില്‍(Ukraine) ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യന്ത്രി പിണറായി വിജയന്. കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. നവീനിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഈയൊരു ഘട്ടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഒക്കെ വലിയ ആശങ്കയിലാണ്. അവിടെ അകപ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും ധൈര്യം പകരാന്‍ നമുക്ക് കഴിയണം. നാം പകര്‍ന്നു നല്കുന്ന കരുത്ത് തീര്‍ച്ചയായും അവരെ സംബന്ധിച്ച് ഇപ്പോള്‍ വളരെ വിലപ്പെട്ടതാണ്. പരമാവധി സംയമനത്തോടെ ഈ ഘട്ടത്തെ അഭിമുഖീകരിക്കുക എന്നതാണ് നാമോരോരുത്തരും ഇപ്പോള്‍ ചെയ്യേണ്ടത്.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈയിനിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും രാപകല്‍ ഇല്ലാതെ പരിശ്രമിച്ചു വരികയാണ്.
യുക്രെയിനിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യവകുപ്പിന്റെയും നോര്‍ക്ക റൂട്ട്സിന്റെയും ഒക്കെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇതിനകം 187 മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ എല്ലാവരെയും സുരക്ഷിതമായി തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടര്‍ത്താതെ ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കാനും നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ തിരിച്ചെത്തുന്നവരെ ഡെല്‍ഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കേരള ഹൗസില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച് ലെയ്സണ്‍ ഓഫീസറുടെ ചുമതലയും നല്കി. ഇനിയും റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ukraineregistration.norkaroots.org എന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചു.
നോര്‍ക്ക റൂട്ട്സിന്റെ 1 800 425 3939 എന്ന നമ്പരില്‍ നിങ്ങള്‍ക്ക് എപ്പോഴും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും ആ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുണ്ട്. അവിടെ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ വിദേശകാര്യ വകുപ്പിനെയും യുക്രൈയിനിലെ ഇന്ത്യന്‍ എംബസിയെയും അറിയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.