തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി കേരളത്തെ കുറിച്ച് അസത്യവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഒരു ആര്‍എസ്എസ് പ്രചാരകനായി മാറരുത്. പ്രധാനമന്ത്രി കേരളത്തെ കുറിച്ച് കള്ളം പറഞ്ഞ് നടക്കുകയാണ്. ദൈവത്തിന്റെ പേര് പറഞ്ഞതിന് ഒരാളുടെ പേരിലും കേരളത്തില്‍ കേസെടുത്തിട്ടില്ല. അക്രമം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു. മതത്തിന്റെ പേര് പറഞ്ഞ് അക്രമം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിണ്ടാതിരിക്കും. എന്നാല്‍ കേരളത്തിലും അങ്ങനെ ആവണമെന്ന് പറഞ്ഞാല്‍ നടപ്പാവില്ലെന്നും പിണറായി പറഞ്ഞു.
വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഭക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടന്നപ്പോൾ രാജ്യമാകെ അതിനെതിരെ പ്രതികരിച്ചു. ഏതെങ്കിലും ഘട്ടത്തില്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ നിങ്ങളുടെ നാക്കനങ്ങിയോ എന്നും പിണറായി ചോദിച്ചു. അക്രമികള്‍ക്കെതിരെ അര അക്ഷരം പോലും മിണ്ടിയില്ല താങ്കള്‍. രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കാത്തത് കൊണ്ടാണ് നിങ്ങള്‍ക്കും കൂടെയുള്ളവര്‍ക്കും അങ്ങനെയൊരു നിലാപട് സ്വീകരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. കോടതി കുറ്റവിമുക്തനാക്കിയ തന്നെ പ്രതിയാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. റഫാലില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് ഒരക്ഷരം പറയാന്‍ കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു.
കഴിഞ്ഞദിവസം തിരുവനന്തപുരത്തെ എൻഡിഎ റാലിയിലാണ് സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചത്. കേരളത്തിലേത് ദൈവത്തിന്റെ പേര് പറയുന്നവരെ ജയിലിലടയ്ക്കുന്ന സർക്കാരാണെന്നായിരുന്നു തിരുവനന്തപുരത്ത് പ്രധാനമന്ത്രി പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.