തിരുവനന്തപുരം: പ്രളയദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന നാടിന് വീണ്ടും കൈത്താങ്ങായി ജനങ്ങൾ. ഒറ്റദിവസം കൊണ്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ കോടിക്കണക്കിന് രൂപ തന്നെയാണ് ഈ പ്രളയത്തെയും നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കുമെന്നതിന്റെ തെളിവ്.
ഞായറാഴ്ച രാത്രി മുതൽ കഴിഞ്ഞ ദിവസം വൈകിട്ട് വരെ ചെറുതും വലുതുമായ സംഖ്യകളായി 1.60 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കെത്തിയത്. 15029 പേരാണ് ഇന്നാലെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സംഭാവന നടത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന പ്രചരണം ഇത്തവണ ശക്തമായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പതിവിലും കൂടുതൽ തുക ഫണ്ടിലേക്കെത്തുന്നത്. സാധാരാണയായി 25 മുതല്‍ 35 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. എന്നാൽ ഇത്തവണ അത് കോടികളുടെ കണക്കായി. ധനസമാഹരണത്തിനായി സംസ്ഥാന സർക്കാർ അഭ്യർഥന നടത്താതെ തന്നെയാണ് ഇത്രയും തുക എത്തിയതെന്നതാണ് ശ്രദ്ധേയം.
സാമൂഹിക മാധ്യമങ്ങളിൽ ഒരു സംഭാവന ചാലഞ്ച് ആരംഭിച്ചിരുന്നു. പ്രമുഖർ അടക്കം ഇതിന് പിന്തുണ അറിയിച്ചെത്തിയതോടെയാണ് ദുരിതാശ്വാസ നിധിയിലേക്ക് പണമൊഴുക്ക് കൂടിയതെന്നാണ് സൂചന. കഴിഞ്ഞ പ്രളയസമയത്ത് സർക്കാർ ജീവനക്കാരിൽ നിന്ന് വിഹിതം ഈടാക്കുന്ന സാലറി ചലഞ്ചിൽ നിന്നടക്കം 4356 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ എത്തിയത്. ഇതിൽ ആശ്വാസധനമായും ചികിത്സാ സഹായമായും ഒക്കെയായി 2008 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
ഇത്തവണത്തെ പ്രളയ നാശനഷ്ടങ്ങൾ എത്രയെന്ന് സർക്കാർ ഇതുവരെ കണക്കു കൂട്ടിയിട്ടില്ല.. രക്ഷാപ്രവർത്തന ദുരിതാശ്വാസങ്ങൾക്കായി 22 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിക്കുകയും ചെയ്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.