കൊച്ചി: അവിനാശി അപകടത്തിൽ കെ.എസ്.ആര്.ടി.സി ജീവനക്കാരൻ വി.ആര്. ബൈജു മരിച്ച വാര്‍ത്ത വരുമ്പോള്‍ പത്താം ക്ലാസിലെ മോഡൽ പരീക്ഷ എഴുതുകയായിരുന്നു ഏക മകൾ ഭവിത. എന്നാൽ മരണവിവരം ബന്ധുക്കളും അധ്യാപകരും ഭവിതയെ അറിയിച്ചില്ല.
ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഭവിതയെ അധ്യാപകര്‍ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് അയച്ചത്. അവിടെ നിന്നു വൈകിട്ട് ബൈജുവിന്റെ സഹോദരന് ബിജുവാണ് ഭവിതയെ വീട്ടിലെത്തിച്ചത്. അപ്പോൾ മാത്രമാണ് അച്ഛന്റെ മരണ വാർത്ത ഭവിത അറിയുന്നത്.
അതേസമയം ബൈജുവിന്റെ അച്ഛന് രാജനെയും അമ്മ സുമതിയെയും രാത്രി വരെ വിവരം അറിയിച്ചിരുന്നില്ല.
കോയമ്പത്തൂർ-ചെന്നൈ ദേശീയപാത 544 ആറുവരി ബൈപ്പാസിൽ എ.കെ.വി.എൻ. ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. സേലം ഭാഗത്തേക്ക് ടൈൽസുമായി പോവുകയായിരുന്നു കണ്ടെയ്നർ ലോറി. മൂന്നുമീറ്ററോളം വീതിയുള്ള ഡിവൈഡറിൽ കയറി 100 മീറ്ററോളം ഓടി മറുഭാഗത്തെത്തി ബസിൽ ഇടിക്കുകയായിരുന്നു.
48 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണ് ബസിൽ ഉണ്ടായിരുന്നത്. ബസിനകത്തേക്ക് ഇടിച്ച് കയറിനിന്ന നിലയിലായിരുന്നു കണ്ടെയ്നർ. ഡ്രൈവറുടെ ഇരിപ്പിടംമുതൽ പിൻചക്രംവരെ ബസിന്റെ വലതുഭാഗം കണ്ടെയ്നറിലിടിച്ച് പൂർണമായും തകർന്നു. ഡ്രൈവർ ഉൾപ്പടെ മുൻഭാഗത്തുണ്ടായിരുന്ന നാലുപേർ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഇവരും മറ്റ് 12 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പന്ത്രണ്ടുപേർ ബസിൽനിന്ന് പരിക്കേൽക്കാതെ ഇറങ്ങിവന്നു. മറ്റുള്ളവരെ രക്ഷാപ്രവർത്തകരും നാട്ടുകാരുമാണ് പുറത്തെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.