തിരുവനന്തപുരം: ശബരിമല കേസ് പുനപരിശോധിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം കോടതിയുടെ തീരുമാനം സ്വാഗതം ചെയ്ത് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവരും പറഞ്ഞു. വിശാല ബഞ്ചിന് വിട്ടതിൽ പ്രതീക്ഷയുണ്ടെന്നും വിശ്വാസികൾക്ക് അനുകൂലമായ വിധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
also read:
Sabarimala Verdict; ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കുംതീരുമാനം കോൺഗ്രസിന്റെ നിലപാടിന് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭക്തരുടെ വികാരം കോടതി ശരിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം സ്വാഗതം ചെയ്യുന്നതായി ഉമ്മൻചാണ്ടിയും പറഞ്ഞു. വിധിയെ മാനിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ശബരിമലയുടെ പാരമ്പര്യം സുപ്രീംകോടതി ശരിവെച്ചിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. വിശ്വാസത്തിന്റെ കാര്യത്തില്‍ സർക്കാരിന് ഇടപെടാനാകില്ലെന്ന് ഇതിൽ നിന്ന് വ്യക്തമായതായും കുമ്മനം. ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് വ്യക്തമാക്കി. ഇത് മൗലിക അവകാശങ്ങളുടെ പ്രശ്നമല്ലെന്നും എന്നാൽ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സുപ്രീംകോടതി വിധിയിൽ വ്യക്തത വരണമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. ബോർഡ് ആഗ്രഹിച്ചത് സാവകാശമാണെന്നും സുപ്രിംകോടതിയും സാവകാശം തേടുന്നു എന്നതാണ് വിധിയിൽ വ്യക്തമാകുന്നതെന്നും പത്മകുമാർ പറഞ്ഞു.
സുപ്രീംകോടതിയുടെ ഇന്നത്തെ തീരുമാനം പ്രധാനപ്പെട്ടതാണെന്ന് ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ വിധിയെ ഉയർത്തിക്കാട്ടുന്നതല്ല ഇതെന്നും അദ്ദേഹം. സുപ്രീംകോടതിയുടെ തീരുമാനത്തില്‍ തൃപ്തരാണെന്ന് പരാതിക്കാർ കൂടിയായ എന്‍എസ്എസ് പ്രതികരിച്ചു. വിശ്വാസികളുടെയും വിശ്വാസത്തിന്റെയും വിജയമാണെന്ന് എൻഎസ്എസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.