തിരുവനന്തപുരം: മൂല്യനിർണയത്തിന് പരിചയസമ്പന്നരല്ലാത്ത അധ്യാപകരെ നിയോഗിക്കുന്നതു കാരണം നിരവധി വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് പരീക്ഷകളിൽ പരാജയപ്പെടുന്നതായാണ് ആക്ഷേപം. സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ അധ്യാപകരുടെ യോഗ്യത പോലും പരിശോധിക്കാതെയാണ് മൂല്യനിർണയത്തിന് നിയോഗിക്കുന്നതെന്നും പരാതിയുണ്ട്.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ബി.ടെക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ 'സ്ട്രക്ചറൽ അനാലിസിസ് ' പേപ്പറിൽ തോറ്റ രണ്ടു വിദ്യാർത്ഥികൾക്ക് 24 ഉം 22ഉം വീതം മാർക്കുകൾ ആണ് ലഭിച്ചത്. ഉത്തരകടലാസുകളുടെ പുനഃപരിശോധനയിൽ മാർക്ക് 17 ഉം 10 ഉം ആയി കുറഞ്ഞു. ഉത്തരകടലാസിന്റെ പകർപ്പ് പരിശോധിച്ച വിദ്യാർഥികൾ കൂടുതൽ മാർക്ക് കിട്ടുമെന്ന പരാതിയുമായി ലോകയുക്തയെ സമീപിച്ചു.
ലോകയുക്ത യുടെ നിർദ്ദേശനുസരണം പരാതി പരിശോധിക്കാൻ സർവ്വകലാശാല റിവ്യൂ കമ്മിറ്റിയെ ചുമതലപെടുത്തി. പരീക്ഷ ചോദ്യപേപ്പർ ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയസമ്പന്നരായ അധ്യാപകരെകൊണ്ട് പുനർ മൂല്യനിർണയം നടത്തിയപ്പോൾ 17 മാർക്ക് 76 ആയും 10 മാർക്ക് 46 ആയും ഉയർന്നു.
ഇതോടെ 2 വിദ്യാർഥികളും ബി.ടെക് പരീക്ഷയിൽ വിജയിച്ചു. സർവകലാശാലക്ക് വീഴ്ച സംഭവിച്ചതാണെങ്കിലും പുനർ മൂല്യനിർണയത്തിന് വിദ്യാർത്ഥികളിൽ നിന്ന് 5000 രൂപ വീതം ഫീസ് ഈടാക്കി എന്നും പരാതിയുണ്ട്. ഐ.ടി കമ്പനികളിലുൾപ്പടെ പ്ലേസ്മെന്റ് ലഭിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് മൂല്യനിർണയങ്ങളിലെ അപാകതകൾ മൂലം തൊഴിൽ നഷ്ടപ്പെടുന്നുണ്ട്. അതിനാൽ മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ സർവകലാശാലയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.
Also Read-News18 Exclusive| നടി കരീന കപൂറിന്റെ ആഡംബര കാറും മോൻസന്റെ പക്കൽ; പോർഷെ ചേർത്തലയിൽ പൊടിപിടിച്ച്
അതേസമയം, അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സാങ്കേതിക സർവകലാശാല അധികൃതർ സമ്മതിക്കുന്നുണ്ട്. പുനർ മൂല്യ നിർണയത്തിൽ വീഴ്ച വരുത്തിയ സംഭവങ്ങൾ സമീപകാലത്ത് സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ ഉണ്ടായിട്ടുണ്ട്. അതിനാൽ വീഴ്ച്ച വരുത്തുന്ന അധ്യാപകർക്കെതിരെ പിഴ അടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു. ഇതിനുള്ള പ്രമേയം അടുത്ത സിൻഡിക്കേറ്റ് യോഗം പരിഗണിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.