തിരുവനന്തപുരം: എന്താണ് സെമികേഡർ? ഈ ചോദ്യമാണിപ്പോൾ കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ ചർച്ച. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സെമികേഡർ എന്ന വാക്ക് ആവർത്തിക്കുമ്പോഴും മുതിർന്ന നേതാക്കൾക്ക് ഇത് ഉൾകൊള്ളാനായിട്ടില്ല. കെപിസിസി അധ്യക്ഷൻ പറയുന്നതെന്താണെന്ന് തങ്ങൾക്ക് വ്യക്തതയില്ലെന്നതാണ് പല മുതിർന്ന നേതാക്കളുടേയും നിലപാട്.
കോൺഗ്രസ്സ് പാർട്ടിയിൽ അച്ചടക്കം തിരികെ കൊണ്ടുവരാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മാതൃകയിലുള്ള സെമി കേഡർ എന്ന പ്രയോഗം കെ സുധാകരൻ ആദ്യം ഉപയോഗിച്ചത്. അച്ചടക്കമുള്ള കേഡർമാരായി പ്രവർത്തകരെ മാറ്റുമെന്നാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. പിന്നാലെ സിപിഎം മാതൃകയിൽ പൂർണ്ണ സമയ പ്രവർത്തകർക്ക് പാർട്ടി ശമ്പളം നൽകുമെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാൽ, ഈ മാറ്റങ്ങൾ കൊണ്ടുവരാൻ സെമി കേഡർ പ്രഖ്യാപനത്തിന്റെ ആവശ്യമുണ്ടോയെന്നാണ് മറു ചോദ്യം.
പാർട്ടിയിൽ അച്ചടക്കം കൊണ്ടുവരാൻ നിലവിലുളള കോൺഗ്രസ്സ് ഭരണഘടനയിൽ തന്നെ കൃത്യമായ വ്യവസ്ഥകളുണ്ട്. പ്രവർത്തകർക്ക് ശമ്പളം അനുവദിക്കാൻ പുതിയ രീതിയുടെ ആവശ്യമില്ല. മുൻകാല കെപിസിസി പ്രസിഡന്റുമാർ ഈ രീതി അവലംബിച്ചിട്ടുമുണ്ട്. ലിബറൽ ഡെമൊക്രാറ്റിക് പാർട്ടി എന്ന നിലയിലാണ് കോൺഗ്രസ്സിന്റെ ഭരണഘടനക്ക് രൂപം നൽകിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കേഡർ ശൈലിയെ അനുകരിക്കുന്നതിന്റെ സാംഗത്യം തന്നെയാണ് മുതിർന്ന നേതാക്കൾ ചോദ്യം ചെയ്യുന്നത്.
കേഡർ പാർട്ടികളായി അറിയപ്പെടുന്ന സിപിഎമ്മും സിപിഐയും കേരളത്തിലുണ്ട്. ഇതിനിടെ ഇവരെ മാതൃകയാക്കി സെമി(ഭാഗികമായി) കേഡറാവുന്നതിന്റെ ആവശ്യമെന്താണെന്നാണ് ചോദ്യം. കേഡർ പാർട്ടികളിൽ അംഗങ്ങളാകുന്നവർക്ക് ആദ്യം നൽകുന്നത് കാന്റിഡേറ്റ് മെമ്പർഷിപ്പാണ്. പ്രവർത്തനം വിലയിരുത്തിയേ, പൂർണ്ണ അംഗത്വത്തിന് യോഗത്യ നേടൂ. എന്നാൽ എല്ലാവരേയും ഉൾകൊള്ളുന്ന വിശാല കാഴ്ചപ്പാടിലാണ് കോൺഗ്രസ്സ് ഭരണ ഘടന നിലനിൽക്കുന്നത്. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്തിന് ഏറ്റവും ഉതകുന്ന കോൺഗ്രസ്സ് ശൈലിവിട്ട് , എന്തിന് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുറകെ പോകണമെന്നാണ് ചോദ്യം. ചുരുക്കത്തിൽ സെമി കേഡർ എന്നവാക്ക് കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ വലിയ ആശയകുഴപ്പം ഉണ്ടാക്കുകയാണ്.
Also Read-KITEX| തെലങ്കാന സർക്കാരും കിറ്റെക്സും ധാരണാപത്രത്തിൽ ഒപ്പുവച്ചു
കെസുധാകരന്റെ പ്രഖ്യാപനത്തോട് ഇത്രയധികം എതിർപ്പ് കോൺഗ്രസ്സിനകത്തുതന്നെ ഉണ്ടാകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. പാർട്ടിയുടെ ഉയർന്ന സമിതികളിലൊന്നും ചർച്ച ചെയ്യാതെയാണ് സെമികേഡറെന്ന പ്രഖ്യാപനം കെ സുധാകരൻ നടത്തിയത്. നെയ്യാർഡാമിൽ ചേർന്ന പുതിയ ഡിസിസി അധ്യക്ഷൻമാരുടെ യോഗത്തിലാണ് സെമികേഡർ ശൈലിയിലുള്ള പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചത്. കോൺഗ്രസ്സിന്റെ പതിവ് രീതികളിൽനിന്ന് വിരുദ്ധമായ നീക്കമായിരുന്നു ഇത്.
സംഘടനാപരമായി ഇത്തരം നിർണ്ണായക മാറ്റങ്ങൾ കെപിസിസി എക്സിക്യൂട്ടീവിന്റെ അനുമതിയോടെയാവണമെന്നാണ് സംഘടനാരീതി. ഇതല്ലെങ്കിൽ ഹൈക്കമാന്റ് നേരിട്ട് നിയോഗിച്ച രാഷ്ട്രീയ കാര്യ സമിതിയിലെങ്കിലും ചർച്ച നടക്കണം. ഇതെല്ലാം മറികടന്ന് സുധാകരൻ പ്രഖ്യാപനം നടത്തിയെന്നാണ് മുതിർന്ന നേതാക്കളുടെ പരാതി. ഇതാണ് സെമി കേഡറെന്നത് കെ സുധാകരൻ തന്നെ വിശദീകരിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞത്.
എന്നാൽ സെമികേഡറെന്ന പ്രഖ്യാപവുമായി കെപിസിസി നേതൃത്വം മുന്നോട്ടാണ്. ജില്ലകൾ തോറും നടക്കുന്ന പാർട്ടിയോഗങ്ങലിൽ സെമികേഡർ സൈലിയിലേക്കുള്ള മാറ്റം കെപിസിസി അദ്ധ്യക്ഷൻ ആവർത്തിക്കുകയും ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress Kerala, K sudhakaran, Kpcc