നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കോൺഗ്രസ് പ്രവർത്തകൻ ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ജോസഫ് 37,500 രൂപ കെട്ടിവെക്കണം. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യവും ഉപാധിയായി കോടതി വെച്ചിട്ടുണ്ട്.
ഇന്ധന വിലവർധനവിന് എതിരായ കോൺഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ വൈറ്റിലയിൽ വച്ചായിരുന്നു നടൻ ജോജു ജോർജിന്റെ പ്രതിഷേധം. ഇതിനെ തുടർന്ന് ജോജുവിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകനും വൈറ്റില സ്വദേശിയുമായ ജോസഫ് ആയിരുന്നു വാഹനത്തിന്റെ ഗ്ലാസ് തകർത്തത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ജോസഫ് ജാമ്യപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. ജോസഫിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ നേരത്തെ എതിർത്തിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിക്കണം എങ്കിൽ ജോജു വിന്റെ വാഹനത്തിന്റെ പകുതി തുക കെട്ടിവെക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാഹനത്തിന്റെ ഗ്ലാസ് തകർന്നതിന് ആറ് ലക്ഷം രൂപ മാത്രമാണ് നഷ്ടമായത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ നഷ്ടം സംഭവിച്ച തുകയുടെ പകുതി കെട്ടി വെക്കാമെന്നായിരുന്നു പ്രതികൾ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കം എട്ട് പേരെയാണ് പോലീസ് പ്രതി ചേർത്തിരുന്നത്. ഇതിൽ ജോസഫിന് ഒഴികെ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഒത്തുതീർപ്പ് നീക്കം പരാജയപ്പെട്ടതോടെ ജോജുവിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസും. ജോജു പിന്മാറിയത് സിപിഐമ്മിന്റെ ഇടപെടലിനെത്തുടർന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പ്രതികളെ കൊണ്ട് കുറ്റം സമ്മതിക്കാൻ സിപിഐഎം നേതാക്കൾ ഇടപെട്ടു. ഒരു മന്ത്രി പോലീസ് സ്റ്റേഷനിൽ വിളിച്ച് ഇക്കാര്യം സംസാരിച്ചതായും ടോണി ചമ്മണി ആരോപിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകനായ ജോസഫിനെ കുറ്റം സമ്മതിക്കാൻ പോലീസ് നിർബന്ധിച്ച തായും ടോണി ചമ്മണി പറഞ്ഞിരുന്നു. കള്ള കേസാണ് പോലീസ് എടുത്തത്. നിയമം ദുരുപയോഗം ചെയ്തു. താൻ തെറ്റ് ചെയ്തെന്ന് പോലീസ് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ടോണി ചമ്മണി വ്യക്തമാക്കിയിരുന്നു.
ജോജു മാപ്പ് പറയണം എന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. പോലീസ് നിയമം മറന്ന് പ്രവർത്തിക്കുകയാണ്. മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാതെ പോലീസ് രാഷ്ട്രീയം കളിക്കുകയാണ്. പൊലീസിനെതിരെ സമരം ശക്തമാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും വ്യക്തമാക്കിയിട്ടുണ്ട്. സിനിമാവ്യവസായത്തിന് കോൺഗ്രസ് എതിരല്ല. ജോജു പറഞ്ഞത് സമരം പോക്രിത്തരം എന്നാണ്. വഴി തടഞ്ഞുകൊണ്ടുള്ള ഷൂട്ടിംഗ് പോക്രിത്തരം ആണോ എന്നും ഷിയാസ് ചോദിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Joju George, Bail, Congress activists, Joseph