VD Satheesan| 'കാവി മുണ്ട് ഉടുത്താല്‍ സംഘപരിവാര്‍ ആകില്ല; കോൺഗ്രസിന് മൃദുഹിന്ദുത്വമില്ല': വി ഡി സതീശൻ
VD Satheesan| 'കാവി മുണ്ട് ഉടുത്താല്‍ സംഘപരിവാര്‍ ആകില്ല; കോൺഗ്രസിന് മൃദുഹിന്ദുത്വമില്ല': വി ഡി സതീശൻ
''ദേശീയ തലത്തിലും കോണ്‍ഗ്രസിന് മതേതര നിലപാടാണ്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല. കാവി മുണ്ടുടുത്തവരേയും ചന്ദനംതൊട്ടവരേയും സംഘപരിവാറാക്കുന്ന നില ശരിയല്ല''
തിരുവനന്തപുരം: വോട്ടിനായി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും ഒരുതരത്തിലുള്ള മൃദുഹിന്ദുത്വവും കോണ്‍ഗ്രസിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് (VD Satheesan). അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശന് പറഞ്ഞു. കാവി മുണ്ടുടുത്തവരേയും ചന്ദനക്കുറി തൊട്ടവരേയും വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
സംസ്ഥാനത്തും രാജ്യത്തും വര്‍ഗീയശക്തികള്‍ അഴിഞ്ഞാടുകയാണ്. ന്യനപക്ഷ- ഭൂരിപക്ഷവര്‍ഗീയതയെ തോല്‍പ്പിക്കുന്ന നിലപാടാണ് പാര്‍ട്ടി തൃക്കാക്കരയില്‍ കൈകൊണ്ടത്. മതേതരവാദികളുടെ വോട്ട് കൊണ്ട് ജയിച്ചാല്‍ മതിയെന്ന നിലപാടെടുത്തു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ നിലപാട് സ്വീകരിക്കണം. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ മാറ്റണം. കേരളത്തിലെ വര്‍ഗീയ വിദ്വേഷങ്ങളുടെ കാരണം സര്‍ക്കാരിന്റെ ഈ നിലപാടാണെന്നും സതീശന് പറഞ്ഞു.
ദേശീയ തലത്തിലും കോണ്‍ഗ്രസിന് മതേതര നിലപാടാണ്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല. കാവി മുണ്ടുടുത്തവരേയും ചന്ദനംതൊട്ടവരേയും സംഘപരിവാറാക്കുന്ന നില ശരിയല്ല. ക്ഷേത്രത്തില്‍ പോകുന്നവരേയും പള്ളിയില്‍ പോകുന്നവരേയും വര്‍ഗീയവാദിയാക്കുന്നു. മതനിരാസനമല്ല വേണ്ടത്. മതങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകേണ്ടത്. എനിക്ക് എന്റെ മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠാനങ്ങള്‍ നടത്താനും സ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തേയും സംരക്ഷിക്കണമെന്നും സതീശന് പറഞ്ഞു.
'രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ക്ഷേത്രത്തില്‍ കയറുന്നതിനെ എന്തിന് വിമര്‍ശിക്കണം. അവര്‍ ഹിന്ദുമത വിശ്വാസികളാണ്. ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിന് ശേഷമാണ് ഞാന്‍ തൃക്കാക്കരയിലെ പ്രചാരണത്തിന് തുടക്കമിട്ടത്. അതിനര്‍ഥം ഞാന്‍ മൃദുഹിന്ദുത്വ വാദിയാണെന്നാണോ, ഞാന്‍ എനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കും എനിക്കിഷ്ടമുള്ള ദൈവത്തെ വിളിച്ച് പ്രാര്‍ഥിക്കും. അതിന് ഇന്ത്യന്‍ ഭരണഘടന എനിക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്' സതീശന് പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.