കോട്ടയം: ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ തരൂര്‍ കേരളത്തില്‍ സജീവമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണ പ്രതിപക്ഷത്ത് ആകാൻ കാരണം കോൺഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ്.
തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോൺഗ്രസിന്റെ അപചയമാണ്. കേരളത്തിൽ മാറി മാറിയുള്ള ഭരണമാണ് നല്ലതെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ഐക്യം ശക്തിപ്പെടുത്താൻ തരൂരിനെ കൊണ്ട് സാധിക്കും എന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. എല്ലാവരും തന്നോട് കേരളത്തിൽ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെടുന്നു. കേരളത്തില്‍ സജീവമാകണമെന്ന ബാവയുടെ ഉപദേശം ഉള്‍ക്കൊള്ളുന്നുവെന്ന് തരൂര്‍ പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. തന്റെ മനസ്സിലോ പ്രവർത്തിയിലോ ജാതിയില്ല. വീട്ടിൽ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്കറിയില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസ് രജിസ്ട്രാറുടെ രാജിയും തൻ്റെ സന്ദർശനവും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും തരൂർ പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.