സജി ചെറിയാന്റെ സത്യപ്രതിജ്ഞയെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ‘ഉളുപ്പില്ലാത്ത മൂന്ന് പേർ ഒരേ ഫ്രേമിൽ മുൻനിരയിൽ’ എന്ന തലക്കെട്ടോടെ സത്യപ്രതിജ്ഞാ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് വി.ടി ബല്‍റാം പ്രതികരിച്ചത്. മന്ത്രി സജി ചെറിയാന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരാണ് ചിത്രത്തിലുള്ളത്. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
സിപിഎം തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായി ഭരണഘടനാ ശില്പി ഡോ.ബി.ആര് അംബേദ്കറുടെ ചിത്രം വി.ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പ്രൈഫൈല്‍ ചിത്രമാക്കിയിരുന്നു. ‘കുന്തവും കുടച്ചക്രവുമല്ല, അവകാശവും അഭിമാനവുമാണ് ഇന്ത്യയുടെ ഭരണഘടന’ എന്നാണ് ചിത്രത്തോടൊപ്പം ബല്‍റാം കുറിച്ചത്.
ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സജി ചെറിയാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ ആറ് മാസം മുമ്പാണ് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.
ജുലായ് 6ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലായിരുന്നു സജി ചെറിയാന്റെ രാജി. കെ കെ രാമചന്ദ്രന് നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2018 ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി സജി ചെറിയാന് നിയമസഭാംഗമാകുന്നത്. 2021 ല്‍ വീണ്ടും വിജയിച്ച് മന്ത്രിസഭയിലെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.