തിരുവനന്തപുരം: കേരളത്തിലും താമരവിരിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇനി ഭാവിയുള്ളത് ബിജെപിക്കാണെന്നും രാജ്യത്ത് നിന്ന് കോൺഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു.
കേരള ജനതയ്ക്ക് ഓണാശംസകള്‍ നേര്‍ന്ന അമിത് ഷാ പത്മനാഭ സ്വാമിയുടെ മണ്ണിൽ പട്ടികജാതി സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ രാഷ്ട്ര ബോധം മാത്രം പോര, രക്തസാക്ഷിയാകാനുള്ള ധൈര്യം കൂടി വേണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സിൻ്റെ കാലത്ത് പട്ടികജാതി വിഭാഗക്കാർക്ക് ഇത്ര പരിഗണന കിട്ടിയിരുന്നോ ?,മന്ത്രിസഭയിലടക്കം കൂടുതൽ പട്ടികജാതിക്കാരെ നരേന്ദ്ര മോഡി ഉൾപ്പെടുത്തി.കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും വോട്ടിനു വേണ്ടി മാത്രമാണ് പട്ടികജാതിക്കാരെ ഉപയോഗിച്ചത്. ദരിദ്രർക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ദളിത് വിഭാഗത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അട്ടപ്പാടിയിലെ മധുവിന്‍റെ അമ്മയും വേദിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.