തിരുവനന്തപുരം: കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കം കടുക്കുന്നു. വട്ടിയൂർക്കാവിലും കോന്നിയിലും ആദ്യം പരിഗണിച്ച സ്ഥാനാർത്ഥികളുടെ പേരുകളോടുളള എതിർപ്പാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. അതേസമയം, എറണാകുളത്ത് ടി ജെ വിനോദും അരൂരിൽ എസ് രാജേഷും സ്ഥാനാർത്ഥിയാവുമെന്ന് ഏറെക്കുറെ ഉറപ്പായി.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കുരുക്ക് മുറുകുകയാണ്. വട്ടിയൂർക്കാവും കോന്നിയുമാണ് ഇപ്പോൾ മുഖ്യ പ്രതിസന്ധി. കെ മുരളീധരനും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ച എൻ പീതാംബര കുറുപ്പിനോടുള്ള എതിർപ്പിന് ഗ്രൂപ്പ് വ്യത്യാസമില്ല. ഐ ഗ്രൂപ്പിൽ നിന്നും മുൻ എം എൽ എ കെ മോഹൻ കുമാറിന്റെ പേരാണ് പകരം പരിഗണിക്കുന്നത്.
കെ മുരളീധരന്റെ വിയോജിപ്പാണ് മോഹൻ കുമാറിന് പ്രധാനതടസം. മേയർ വി.കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയാവും എന്ന് ഉറപ്പായതോടെ യുവനേതാവ് വേണമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നിർദ്ദേശം. സീറ്റ് ഏറ്റെടുക്കാനും പി.സി വിഷ്ണുനാഥിനെയോ തമ്പാനൂർ രവിയെയോ മത്സരിപ്പിക്കാനുമുളള ശ്രമം എ ഗ്രൂപ്പ് തുടരുകയാണ്.
'കശ്മീരിൽ നിരാശ, ജമ്മുവിൽ വിഷാദം': ആറുദിവസത്തെ ജമ്മു കശ്മീർ സന്ദർശനത്തിനു ശേഷം കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്
കോന്നിയിൽ റോബിൻ പീറ്റർ എന്ന പേരിൽ ഉറച്ചു നിൽക്കുകയാണ് അടൂർ പ്രകാശ്. റോബിനെ പറ്റില്ലെന്ന നിലപാടിൽ വിട്ടുവീഴ്ചയ്ക്ക് ഡി സി സി പ്രസിഡന്റ് ബാബു ജോർജും മുതിർന്ന നേതാവ് പി ജെ കുര്യനും തയ്യാറല്ല. എൻ എസ് എസ് പിന്തുണയിൽ മോഹൻരാജിന് സീറ്റുറപ്പിക്കാനാണ് ശ്രമം. അടൂർ പ്രകാശുമായി രമേശ് ചെന്നിത്തലയും മുല്ലപ്പളളി രാമചന്ദ്രനും വീണ്ടും ചർച്ച നടത്തും.
ഐ ഗ്രൂപ്പ് അക്കൗണ്ടിൽ എറണാകുളത്ത് ടി ജെ വിനോദും അരൂരിൽ എ ഗ്രൂപ്പിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാവ് എസ് രാജേഷും സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു. എന്നാൽ, വട്ടിയൂർക്കാവ് എ ഗ്രൂപ്പിന് ലഭിച്ചാൽ അരൂരിൽ സ്ഥാനാർത്ഥി മാറാം. നാളത്തെ ചർച്ചകളോടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാനും നാളെ രാത്രി തന്നെ പട്ടിക ഹൈക്കമാൻഡിനു നൽകാനുമാണ് ഇപ്പോഴത്തെ ആലോചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.