കോഴിക്കോട്: പാളയത്തെ ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ എ പി അബ്ദുൽ വഹാബ് വിഭാഗം കയറുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്. ഹർജി വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 10 വരെ ഓഫീസിൽ കയറുകയോ അകത്ത് യോഗം ചേരുകയോ ചെയ്യരുതെന്നാണ് രണ്ടാം പ്രിൻസിപ്പൽ മുൻസിഫ് ഉബൈദുള്ളയുടെ ഇടക്കാല വിധി.
ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയെ ഒന്നാം കക്ഷിയും പ്രസിഡന്റ് ബി ഹംസഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരെ മറ്റു രണ്ട് പരാതിക്കാരുമായി നൽകിയ ഹർജിയിലാണ് നടപടി. മുൻ പ്രസിഡൻറ് എ പി അബ്ദുൽ വഹാബ്, നാസർകോയ തങ്ങൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് അഡ്വ. മുദസർ അഹമ്മദ്, അഡ്വ. കെ എം മുഹമ്മദ് ഇഖ്ബാൽ, അഡ്വ. മുനീർ അഹമ്മദ് എന്നിവർ മുഖേന ഹർജി നൽകിയത്.
Also Read- മുഴുവൻ സംസ്ഥാന തലസ്ഥാനങ്ങളുടെ പേരുകളൂം 48 സെക്കന്റിനുള്ളിൽ ഓർത്ത് പറയും ഈ അത്ഭുതബാലൻ!
ഓഗസ്റ്റ് മൂന്നിന് വഹാബ് വിഭാഗം യോഗം ചേരുമെന്ന പത്രവാർത്തകൾ ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. എതിർകക്ഷികളായ രണ്ട് പേരോ അനുയായികളോ ഓഫീസിൽ കയറരുതെന്നാണ് നിർദേശം. ഇവർക്ക് കോടതിയിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസയക്കാനും ഉത്തരവായി. പരാതിയിൽ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും നോട്ടീസ് നൽകി എതിർകക്ഷികൾ ഹാജരാവുന്നത് കാത്തിരുന്നാൽ ഹർജിയുടെ ഉദ്ദേശ്യം നടക്കാതെ പോകുമെന്നും കണ്ടെത്തിയാണ് മറുപക്ഷത്തിന്റെ അഭാവത്തിലുള്ള കോടതി വിധി.
നിലപാടിലുറച്ച് കാസിം ഇരിക്കൂർ വിഭാഗം
വഹാബ് വിഭാഗവുമായി യാതൊരു വിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് വ്യക്തമാക്കി കാസിം ഇരിക്കൂർ വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. മന്ത്രി സ്ഥാനം ഇടതു മുന്നണി തിരിച്ചെടുക്കുന്നെങ്കിൽ തിരിച്ചെടുക്കട്ടെ. വഹാബ് വിഭാഗവുമായി ചേർന്നു പോകാൻ കഴിയില്ല. മന്ത്രി അവരുമായി എന്തു ചർച്ച ചെയ്താലും തീരുമാനമെടുക്കുണ്ടേത് പാർട്ടി ദേശീയ പ്രസിഡന്റാണ്. മന്ത്രിക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ പാർട്ടി നേതൃത്യത്തെ അറിയിക്കാം. അച്ചടക്കമുള്ള പ്രവർത്തകൻ കൂടിയാണ് മന്ത്രി.
ദേശീയ പ്രസിഡന്റിനെ തീവ്രവാദിയെന്നാണ് വഹാബും കൂട്ടരും വിശേഷിപ്പിച്ചത്. മന്ത്രി തങ്ങൾക്കൊപ്പമെന്നും കാസിം ഇരിക്കൂർ വിഭാഗം നേതാക്കൾ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also Read- കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണം: ആവശ്യവുമായി വ്യാപാരികള്‍ ഹൈക്കോടതിയിൽ
ഇടതു മുന്നണി ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതുന്നു. തമിഴ്നാട്ടിൽ അഞ്ച് എം എൽ എമാരുണ്ടായിരുന്നപ്പോൾ നിലപാടിന്റെ പേരിൽ അധികാരത്തിൽ നിന്നു വിട്ടു നിന്നിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. അതേസമയം
പിളർപ്പിന്റെ വക്കിൽ നിന്ന് യോജിപ്പിന്റെ വഴികൾ തേടി ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബ് മന്ത്രി അഹമ്മദ് ദേവർ കോവിലുമായി ചർച്ച നടത്തി. പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ അഹമ്മദ് ദേവർ കോവിൽ പ്രശ്ന പരിഹാരത്തിന് ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian national league, Inl