മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്ന് മൂച്ചിത്തോട്ടം കരിങ്കൽ ക്വാറിയിൽ രണ്ട് വിദ്യാർഥിനികൾ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കൾ ആയ ആയിഷ റിൻഷ (15), നാജിയ ഷെറിൻ (13) എന്നിവരാണ് മരിച്ചത്. ഒളവട്ടൂർ എസ്.ഒ.എച്ച്.എസ്.എസ്. സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.
ഒളവട്ടൂർ വെളളിക്കാട്ട് താഴത്തുവീട്ടിൽ കോയയുടെ മകളാണ് ആയിഷ റിൻഷ. നാജിയ ഷെറിൻ കരടു കണ്ടത്തിൽ താഴത്തുവീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകളാണ്. കുട്ടികൾ ക്വാറിയിൽ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ റോഡിലെത്തി വാഹനം തടഞ്ഞ് നിർത്തി വിവരം പറഞ്ഞതോടെ ലോറിക്കാരാണ് ആദ്യം എത്തിയത്. അവർ ഫോണിൽ വിളിച്ചതനുസരിച്ച് മറ്റ് ചിലരും ഓടിയെത്തി.
വെള്ളക്കെട്ടിൽ താഴ്ന്നു പോയ ഇവരെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്തെടുത്ത സമയം രണ്ട് പേർക്കും ജീവനുണ്ടായിരുന്നതായി രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. പുറത്തെടുത്ത കുട്ടികളെ ഉടൻ തന്നെ പുളിക്കൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചിരുന്നങ്കിലും രക്ഷിക്കാനായില്ല. ഇരുവരും ഒളവട്ടൂർ യത്തീംഖാന സ്കൂളിലെ വിദ്യാർത്ഥിനികളാണ്. സ്കൂളിലെ അദ്ധ്യാപകൻ മരിച്ചതിനാൽ സ്കുളിന് ഇന്ന് അവധി ആയിരുന്നു. കുട്ടികൾക്ക് നീന്തൽ അറിയില്ലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident Death, Children death, Quarry