COVID 19 | ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ പരിശോധന: വിമാനത്താവളത്തിൽ വീഴ്ച പറ്റിയെന്ന് ആക്ഷേപം; നിഷേധിച്ച് സിയാല്‍
COVID 19 | ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ പരിശോധന: വിമാനത്താവളത്തിൽ വീഴ്ച പറ്റിയെന്ന് ആക്ഷേപം; നിഷേധിച്ച് സിയാല്‍
ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ പാർപ്പിക്കാൻ കേന്ദ്ര നിർദേശമുണ്ടായിട്ടും പാലിക്കപ്പെട്ടില്ല എന്നാണ് ആക്ഷേപം
കൊച്ചി: കോവിഡ് ബാധിതരായ റാന്നി സ്വദേശികൾ പരിശോധനയില്ലാതെ പുറത്തുപോകാനിടയായതിൽ കൊച്ചി വിമാനത്താവള കമ്പനിക്ക് (സിയാൽ) വീഴ്ചയുണ്ടായെന്ന് ആരോപണം. ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ പാർപ്പിക്കാൻ കേന്ദ്ര നിർദേശമുണ്ടായിട്ടും പാലിക്കപ്പെട്ടില്ല എന്നാണ് ആക്ഷേപം. ഈ നിർദേശം ഫെബ്രുവരി 26ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിമാനത്താവളങ്ങൾക്ക് നല്‍കിയിരുന്നു. അതേോസമയം, രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ ഇക്കാര്യം ഹെൽത്ത് കൗണ്ടറിൽ അറിയിക്കണമെന്നായിരുന്നു നിർദേശമെന്നാണ് സിയാലിന്റെ വിശദീകരണം.
29ന് ഇറ്റലിയിൽ നിന്ന് ദോഹ വഴി എത്തിയ റാന്നി സ്വദേശികൾ ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെയാണ് ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയതെന്നും യാത്ര തുടങ്ങിയത് ഇറ്റലിയിൽ നിന്നാണെന്ന കാര്യം മറച്ചുവെച്ചുവെന്നും അധികൃതർ വിശദീകരിച്ചു. ഇതു സംബന്ധിച്ച് ആവർത്തിച്ചുള്ള അറിയിപ്പുകൾ വിമാനത്തിൽ നൽകി. ഇതേ റൂട്ടില്‍ വന്ന മറ്റുള്ളവർ ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാർച്ച് മൂന്ന് മുതലാണ് എല്ലാവർക്കും പരിശോധന ഏർപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.
ഇറ്റലിയിൽ നിന്നെത്തിയ കുടുംബം യാത്രാവിവരങ്ങൾ വെളിപ്പെടുത്താതെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് സൂത്രത്തിൽ പുറത്തുകടക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിമാനത്താവളത്തിലെ പരിശോധനയിലെ വീഴ്ച മൂലമാണ് ഇവരെ കണ്ടെത്താൻ കഴിയാത്തതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.