തിരുവനന്തപുരം: കൊറോണ ബാധയെ തുടർന്ന് ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കു മടങ്ങാൻ കഴിയാത്ത മലയാളികളുടെ കാര്യത്തിൽ ആശങ്ക അറിയിച്ച് നിയമസഭ. കേന്ദ്ര സർക്കുലറാണ് പ്രവാസികളെ കുഴയ്ക്കുന്നത്. ഇന്ത്യൻ പൗരൻ രോഗി ആയിപ്പോയെന്ന് വച്ച് ഇങ്ങോട്ട് വരാൻ പാടില്ലെന് പറയാമോ - നമ്മുടെ രാജ്യത്തെ പൗരൻമാർ ഇങ്ങോട്ട് വരാൻ പാടില്ലെന്ന കേന്ദ്രസമീപനം അപരിഷ്കൃതമാണ്. ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ പ്രശ്നം സംബന്ധിച്ച് നിയമസഭ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നു മുഖ്യമന്ത്രിയും എകകണ്ഠമായി പാസാക്കാമെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. കെ.വി. അബ്ദുള്‍ ഖാദറാണ് വിഷയം സഭയിൽ ഉന്നയിച്ചത്.
കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാൽ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവധി കഴിഞ്ഞ് തിരികെ പോകേണ്ടവരുടെയും പുതുതായി തൊഴില്‍വിസ ലഭിച്ചവരുടെയും തൊഴിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
അന്തര്‍ദേശീയതലത്തില്‍ തന്നെ ഇതൊരു പ്രധാന പ്രശ്‌നമായതിനാല്‍ പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പി.സി.ആര്‍ (Polymerase Chain Reaction) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കുവൈറ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ഇപ്പോഴുള്ള ജോലി നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.