തിരുവനന്തപുരം: വനിതാ പ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിൽ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്. സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കാനും ജില്ലാ എക്സിക്യൂട്ടീവ് ശുപാർശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി സിപിഐ സംസ്ഥാന നേതാവിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. പരാതിയില്‍ ജില്ലാ കമ്മിറ്റി നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിപിഐ അന്വേഷണ കമ്മീഷനെ നിയമിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ആരോപണ വിധേയനായ സംസ്ഥാന കമ്മറ്റി അംഗത്തേയും നേരിട്ട് കണ്ട് മൊഴിയെടുത്തു.
അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടേയും മൊഴി കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു. ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടൽ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു. അന്വേഷണ കമ്മീഷന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ലൈംഗികാതിക്രമ പരാതിയില്‍ സി കെ കൃഷ്ണന്‍കുട്ടി തെറ്റുകാരനാണന്നായിരുന്നു അന്വേഷണ കമ്മീഷന് കണ്ടെത്തല്‍. സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കുവാനും ജില്ലാ എക്സിക്യുട്ടീവ് ശുപാര്‍ശ ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.