കൽപ്പറ്റ: അയോധ്യ കേസ് സംബന്ധിച്ച സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമർശിച്ച് മാവോയിസ്റ്റുകളുടെ പത്രകുറിപ്പ്. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശത്തെ ഭരണകൂടം കശാപ്പ് ചെയ്തിരിക്കുകയാണെന്ന് സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാസമിതിയുടെ പേരിൽ വയനാട് പ്രസ് ക്ലബിൽ ലഭിച്ച കുറിപ്പിൽ പറയുന്നു. അയോധ്യ കേസിന് പകരം ബാബ്റി മസ്ജിദ് കേസ് എന്ന് പരാമർശിച്ചിരിക്കുന്ന പത്രകുറിപ്പിൽ കോടതി വിധി ഹിന്ദുന്തവ ബ്രാഹ്മണിക്കൽ ഫാസിസ്റ്റ് മോദി ഭരണകൂടത്തിന്‍റെ അജണ്ടകൾക്ക് അനുസരിച്ച് തയ്യാറാക്കിയ തിരക്കഥയുടെ സാക്ഷാത്ക്കാരമാണെന്ന് എടുത്തുപറയുന്നു. വക്താവ് അജിതയുടെ പേരിലാണ് പത്രകുറിപ്പ്.
കോടതി വിധിയെ ഏതെങ്കിലും വിഭാഗത്തിന്‍റെ ജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്ന് ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ ഫാസിസ്റ്റുകൾ യഥാർഥത്തിൽ ഈ കടോതി വിധി അവർക്ക് അനുകൂലമായ ഒന്നാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുകയാണ് ചെയ്തത്. മറുവശത്ത് ഈ വിധിയെത്തുടർന്നുള്ള എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്താനുള്ള സൈനികമായ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
അഭിപ്രായം പറയാനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ പോലും ഇക്കാര്യത്തിൽ നിഷേധിച്ചിരിക്കുന്നു. ബാബ്റി കേസിലെ വിധിയെ എല്ലാവരും അംഗീകരിക്കണമെന്ന് പറയുന്ന ഇവർ ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ കോടതിവിധിക്കെതിരെ പ്രക്ഷോഭങ്ങൾ നയിച്ചവരാണെന്നും പത്രകുറിപ്പിൽ പറയുന്നു.
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുന്നതിനു മുന്നോടിയായി രാജ്യത്ത് വൻ സൈനിക സന്നാഹമൊരുക്കിയിരുന്നു. അതുപോലെ മോദിഭരണകൂടവും കോടതിയും ചേർന്ന് ബാബ്റി മസ്ജിദ് കേസിൽ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുന്നതിന് മുമ്പ് രാജ്യം മുഴുവൻ സൈനിക നിയന്ത്രണത്തിലാക്കിയിരുന്നു. സമാധാനപരമായ പ്രതിഷേധം പോലും തോക്കുകൊണ്ട് നേരിടുമെന്ന സന്ദേശമാണ് കോടതിയും ഭരണകൂടവും ജനങ്ങൾക്ക് നൽകുന്നത്. ഇത് ജനാധിപത്യമല്ല, മറിച്ച് ഫാസിസമാണ്. ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെ മതന്യൂനപക്ഷങ്ങൾ മാത്രമല്ല, മുഴുവൻ മർദ്ദിതർ മാത്രമല്ല, ജനാധിപത്യശക്തികളും ഐക്യപ്പെടണം. പോരാട്ടങ്ങളിലൂടെ ജനാധിപത്യ-പൌരാവകാശങ്ങളും തിരിച്ചുപിടിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് പത്രകുറിപ്പ് അവസാനിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya case verdict, Ayodhya verdict, Cpi maoist, Sabarimala Verdict