തിരുവനന്തപുരം: കൺസൾട്ടൻസി നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചൻമാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ തിരിച്ചറിയണമെന്ന് ജനയുഗത്തിലെ ലേഖനത്തിൽ വിമർശിക്കുന്നു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവി എഴുതിയ ലേഖനത്തിൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന മുന്നറിയിപ്പും നൽകുന്നു.
മന്ത്രി കെ ടി ജലീലിനെതിരെ പരോക്ഷ വിമർശനവും പ്രകാശ് ബാബു ഉന്നയിക്കുന്നു. വിദേശ കോൺസുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്. ചിലർ ഇത് ദുരുപയോഗം ചെയ്തതിൽ അന്വേഷണം വേണമെന്നാണ് ലേഖനത്തിൽ ആവശ്യപ്പെടുന്നത്. സ്വർണക്കടത്ത് കേസിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കുന്നില്ലെന്നും സിപിഐ മുഖപത്രം കുറ്റപ്പെടുത്തുന്നു.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45ൽ പരം കൺസൾട്ടൻസി സർവീസുകൾ ഒരു ടെൻഡറുമില്ലാതെ കോടികളുടെ സർക്കാർ കരാർ നേടുന്നു. വൻകിട-ചെറുകിടക്കാർക്ക് മറിച്ച് കൊടുത്ത് കമ്മീഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്നവരും ഇതിലുണ്ട്. ഒഴിവാക്കാൻ കഴിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. മുന്നണിയുടെ പ്രകടന പത്രികയെ മറന്ന് അതിരപ്പിള്ളി പദ്ധതി പോലെ പരിസ്ഥിതി സംഹാര പദ്ധതികൾ കൊണ്ടുവരാൻ ചിലർ ശ്രമിച്ചപ്പോൾ എതിർക്കേണ്ടി വന്ന കാര്യവും ലേഖത്തിൽ പരാമർശിക്കുന്നുണ്ട്.
TRENDING: 'പുകമറയ്‌ക്കൊക്കെ ചെറിയ ആയുസ്സേ ഉള്ളൂ'; സത്യങ്ങളും വസ്തുതകളും പുറത്തുവരുമെന്നും മുഖ്യമന്ത്രി [NEWS]പൊടുന്നനെ കോടിക്കണക്കിന് പണം പൊഴിക്കുന്ന നന്മ മരങ്ങൾ; അന്വേഷിക്കാൻ പോലീസിറങ്ങുന്നു [NEWS]പാലത്തായി പീഡനക്കേസ്: ഐ.ജിയെ മാറ്റണം, മുഖ്യമന്ത്രി ഗൗരവം കാണിക്കണം; വിമര്‍ശനവുമായി കാന്തപുരം വിഭാഗം [NEWS]
വൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയ്ക്ക് അന്യമാണ്. അവരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനായി പല അവതാരങ്ങളും ഈ ഗവൺമെന്റിനെയും സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് മുൻകൂട്ടി കണ്ടവരാണ് ഇടതുപക്ഷ നേതാക്കൾ. അത്തരം അവതാരങ്ങളുടെ വലയിൽ ഇടതുപക്ഷ നേതാക്കൾ വീഴുകയില്ലെന്ന് ബോധ്യമായതുകൊണ്ടാവാം അവർ ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാൻ ശ്രമിച്ചത്. അത്തരം ഉന്നതർ അവരുടെ വലയിൽ വീണിട്ടുണ്ടെങ്കിൽ അവർ തന്നെ അതിനുത്തരം പറയേണ്ടതായി വരുമെന്നും ലേഖനത്തിൽ പറയുന്നു.
സർക്കാരിന്റെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളിൽ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുകയോ രാജ്യദ്യോഹികൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നൽകുകയോ ചെയ്തിട്ടുള്ള ഒരാളും അവർ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളിൽ കൂടി പോലും രക്ഷപ്പെടാൻ പാടില്ലെന്നും ലേഖനത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpi, Gold smuggling, Minister k t jaleel