കണ്ണൂർ: സിപിഎം 23 -ാം പാർട്ടി കോൺഗ്രസിന് (CPM Party Congress) അത്യുജ്ജ്വല തുടക്കം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള (S Ramachandran Pillai) പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി സ്തൂപത്തിൽ പിബി അംഗങ്ങളും നേതാക്കളും അഭിവാദ്യമർപ്പിച്ചു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വൈകിട്ട് നാലിന് അവതരിപ്പിക്കും.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്‌ഘാടനം ചെയ്തു. ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ - ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചർച്ചകളും പാർട്ടി കോൺഗ്രസിൽ നടത്തും. മതധ്രുവീകരണം ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നു. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. ബിജെപിയുടെ നയങ്ങൾക്ക് ബദൽ സോഷ്യലിസമാണ്. കേവലം തെരഞ്ഞെടുപ്പിൽ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്. സമൂഹത്തിൽ അവർ കൊണ്ടുവാരാൻ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ഒറ്റപ്പെടുത്തണം. ഇതിന് രാജ്യത്ത് ഇടത് പാർട്ടികളുടെ യോജിച്ച പ്രവർത്തനം ആവശ്യമായ ഘട്ടമാണ്. വർഗീയതയോടുള്ള വിട്ടുവീഴ്‌ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്തു സംസാരിച്ചു.. വൈകിട്ട് നാലിന് രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന് പൊതുചർച്ച തുടങ്ങും.
കേരളത്തിലൊഴികെ പാർട്ടി ദുർബലമാകുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്. രണ്ട് ശക്തികേന്ദ്രങ്ങൾ ചോർന്ന് പോകുകയാണെന്നും കേരളമടക്കം മുന്നണി വിപുലീകരണം ആലോചിക്കണമെന്നും റിപ്പോർട്ടിലുണ്ട്. പാർട്ടി രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കാലമെന്നാണ് റിപ്പോർട്ടിലുള്ളത്.
പാർട്ടിയുടെ രണ്ടു ശക്തികേന്ദ്രങ്ങൾ ചോർന്നു പോകുന്നു. കേരളത്തിലൊഴികെ പാർട്ടി ദുർബലമാകുന്നു. ബിജെപി - ആർഎസ്എസ് ഭരണം ചെറുക്കാൻ പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തണം. ബഹുജന അടിത്തറയുള്ള വിപ്ലവ പാർട്ടിയായി മാറണമെന്നും റിപ്പോർട്ട് പറയുന്നു. ഇടത് ജനാധിപത്യ ബദൽ ശക്തമാക്കണമെന്ന് റിപ്പോർട്ടിൽ ഉന്നയിക്കുന്നു. സംഘടന ശക്തിപ്പെടുത്തുന്നതിന് 10 നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇടതുമുന്നണി വിപുലീകരിക്കുന്ന കാര്യം കേരളം ഉൾപ്പടെ ആലോചിക്കണം. പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളുമായി ബന്ധമുണ്ടാക്കണം. പാർട്ടി അംഗത്വത്തിനുള്ള അഞ്ച് മാനദണ്ഡങ്ങൾ കർക്കശമായി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്രാഞ്ച് കമ്മിറ്റികൾ ആറുമാസത്തിനുള്ളിൽ സജീവമാക്കണം. കൂടുതൽ യുവാക്കൾക്കും സ്ത്രീകൾക്കും അടുത്ത രണ്ടു വർഷവും അംഗത്വം നൽകണം. പാർട്ടിയുടെ മുഴുവൻ സമയപ്രവർത്തകരായി കൂടുതൽ യുവാക്കളെ നിയമിക്കണം. സെൻട്രൽ പാർട്ടി സ്കൂൾ ശക്തിപ്പെടുത്തണം. ആർഎസ്എസിനെക്കുറിച്ചുള്ള പഠനം പാർട്ടി സ്കൂളിൽ ഉൾപ്പെടുത്തണം. സാമൂഹ്യ മാധ്യമങ്ങളെ പാർട്ടിയുമായി സംയോജിപ്പിക്കാൻ നേതാക്കൾക്ക് കഴിയണം. ഗ്രാമീണ തൊഴിലാളി യൂണിയനുകൾ സ്ഥാപിക്കണം. വർഗ്ഗബഹുജന സംഘടനകളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.