പാലക്കാട്: കണ്ണമ്പ്ര ഭൂമിയിടപാടിൽ എകെ ബാലന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബി ജെ പിയും രംഗത്ത് വന്നതോടെയാണ് എ കെ ബാലനെ സംരക്ഷിച്ച് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം രംഗത്ത് വന്നത്. വികസന പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയമാനം കണ്ടെത്താനുള്ള കോൺഗ്രസ്–ബിജെപി സംഖ്യത്തിന്റെ ആഗ്രഹം നടക്കില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
തരൂർ മണ്ഡലത്തിലെ പാപ്‌കോസ് റൈസ്‌മിൽ സംസ്ഥാന സർക്കാർ നേരിട്ട് നേതൃത്വം നൽകുന്ന പദ്ധതിയാണ്. ജില്ലയിലെ മുപ്പതോളം സകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥലമെടുപ്പ് മുതൽ എല്ലാം അവരുടെ മേൽനോട്ടത്തിലാണ്.
സംസ്ഥാന സർക്കാരിന്റെ സഹായവുമുണ്ട്. ഭരണസമിതിക്ക് എല്ലാ സഹായവും ചെയ്‌തത് ബന്ധപ്പെട്ട വകുപ്പാണ്. ആവശ്യമായ ഘട്ടങ്ങളിൽ ജനപ്രതിനിധി എന്ന നിലയിൽ മന്ത്രിയായിരുന്ന എ കെ ബാലനും സഹായിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന പ്രവർത്തനം നടന്ന മണ്ഡലങ്ങളിലൊന്നാണ് തരൂർ. രാഷ്‌ട്രീയ പ്രത്യേകത നോക്കാതെ എല്ലാ പഞ്ചായത്തിലും വികസനം നടപ്പാക്കാൻ എ കെ ബാലനാണ് നേതൃത്വം നൽകിയത്. എംഎൽഎ, മന്ത്രി എന്നീ നിലകളിൽ അനവധി വികസന പ്രർത്തനങ്ങർ നടത്തിയിട്ടും ഒരു ചെറിയ ആക്ഷേപം പോലും ഉന്നയിക്കാൻ ആർക്കുമായിട്ടില്ല.
Also Read-നാലുമാസത്തെ 70,258 രൂപയുടെ വാട്ടർബിൽ മന്ത്രി ഇടപെട്ടപ്പോൾ 197 രൂപയായി
മാത്രമല്ല, എല്ലാ പ്രവർത്തനങ്ങൾക്കും ജനങ്ങൾ അകമഴിഞ്ഞ പിന്തുണയും നൽകി. പാർട്ടി നടത്തുന്ന ഏത് സ്ഥാപനത്തിലെയും പ്രവർത്തനം സുതാര്യമായിരിക്കണം. സംസ്ഥാനത്ത് പാർട്ടി നേതൃത്വം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഇത്തരം സുതാര്യത ഉറപ്പാക്കുക സാധാരണമാണ്. ആക്ഷേപം വന്നാൽ പാർടി പരിശോധിക്കുന്നതും സാധാരണ കാര്യമാണ്. ഇതിൽ ആർക്കെങ്കിലും വ്യക്തിപരമായോ അല്ലാതെയൊ പങ്കുണ്ടെങ്കിൽ ആവശ്യമായ തീരുമാനമെടുക്കും.
ഇതിലെവിടെയും മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ജനപ്രതിനിധിയുടെ പേരില്ലെന്ന് വ്യക്തമായിരിക്കെ രാഷ്‌ട്രീയ മുതലെടുപ്പിനായി ബോധപൂർവം ആക്ഷേപം ഉന്നയിക്കുകയാണ്. ഇത് മണ്ഡലത്തിലെ കോൺഗ്രസ്, ബിജെപി അണികൾ പോലും വിശ്വസിക്കില്ല.
സംരഭങ്ങൾ ശരിയായ രീതിയിൽ പൂർത്തിയാക്കുന്നതിനാണ് പാർടി അന്വേഷണം. അതിനപ്പുറം രാഷ്‌ട്രീയ മാനം കണ്ടെത്താൻ ശ്രമിക്കുന്ന കോൺഗ്രസ്, ബിജെപി സംഖ്യത്തിന്റെ ശ്രമം വിലപ്പോവില്ലെന്ന് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.