• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല വിധിയിൽ വ്യക്തത വരുത്തിയാകണം തുടർ നിലപാട്'; സർക്കാരിനെ പിന്തുണച്ച് സിപിഎം

'ശബരിമല വിധിയിൽ വ്യക്തത വരുത്തിയാകണം തുടർ നിലപാട്'; സർക്കാരിനെ പിന്തുണച്ച് സിപിഎം

സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തും ഉണ്ടാകണമെന്നാണ് പാർട്ടി നിലപാടെന്നും സിപിഎം വിശദീകരിക്കുന്നു...

  • Share this:
    തിരുവനന്തപുരം: ശബരിമല വിധിയിൽ വിശദീകരണവുമായി സിപിഎം. കോടതി വിധിയിൽ ആശയകുഴപ്പമുണ്ടെന്നും, ഇക്കാര്യത്തിൽ വ്യക്തത വരുത്തി വേണം തുടർ നിലപാട് സ്വീകരിക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാരിന് എല്ലാ പിന്തുണയുമുണ്ടാകും. സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തും ഉണ്ടാകണമെന്നാണ് പാർട്ടി നിലപാടെന്നും സിപിഎം വിശദീകരിക്കുന്നു.

    ശബരിമല കേസിലെ റിവ്യു, റിട്ട്‌ ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനമെടുത്തുവെന്നമട്ടില്‍ ചില മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണെന്ന് പാർട്ടി വ്യക്തമാക്കുന്നു.

    സ്‌ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ്‌ പാര്‍ടി നിലപാട്‌. എന്നാല്‍, അതത്‌ കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ്‌ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്‌. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ 2018 സെപ്‌റ്റംബര്‍ 28 വരെ ശബരിമല സ്‌ത്രീപ്രവേശന കാര്യത്തില്‍ എല്‍.ഡി.എഫ്‌. സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്‌. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന്‌ ശേഷം അത്‌ നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചുവെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

    ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്‌. അതുകൊണ്ട്‌ ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത്‌ അത്‌ നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്‌. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ രാഷ്ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ്‌ വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
    First published: