കണ്ണൂർ: കോവിഡും ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി
എം.വി ജയരാജൻ ആശുപത്രി വിട്ടു. കണ്ണൂര്‍ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് ജയരാജൻ വീട്ടിലേക്ക് മടങ്ങിയത്. രോഗമുക്തനായ ജയരാജന് ഡോക്ടർമാർ ഒരു മാസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
ജനുവരി 18-നാണ് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് എം.വി. ജയരാജനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 20-ന് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് നെഗറ്റീവായെങ്കിലും രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏറെ വഷളാക്കിയിരുന്നു.
Also Read
എം.വി ജയരാജൻ രോഗമുക്തനായി; മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പുമന്ത്രിയും പകർന്ന ധൈര്യം എടുത്തു പറയേണ്ടതെന്ന് മെഡിക്കൽ ബുള്ളറ്റിൻഎം വി ജയരാജൻ രോഗമുക്തനായതായി കഴിഞ്ഞ ദിവസം ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലത്തെ പരിശോധന കൂടി കഴിഞ്ഞ് അദ്ദേഹത്തെ ഡിസ്ചാർജാക്കാവുന്നതാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഒരു മാസത്തെ വിശ്രമവും നിർദ്ദേശിക്കപ്പെടുന്ന തുടർ ചികിത്സയും കർശനമായി പാലിക്കണമെന്നും തത്ക്കാലത്തേക്ക് സന്ദർശകരെ പൂർണമായും ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.
മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത് ഇങ്ങനെ,ജനുവരി 20നാണ് അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യുമോണിയ കാരണം ശ്വാസ കോശത്തിലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഒപ്പം വലിയ പ്രതിസന്ധി സൃഷ്ടിച്ചതാണ്. രക്തത്തിൽ ഓക്സിജന്റെ അളവ് നന്നേ കുറഞ്ഞതിനാൽ ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്റിലേന്ററിന്റെ സഹായത്തോടെ ആയിരുന്നു ക്രമീകരിച്ചത്.
എന്തും സംഭവിക്കാം എന്ന ആ ഗുരുതര ഘട്ടത്തിൽ നിന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു നടന്നതിൽ, ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മികവും ചികിത്സയോട് പൂർണമായും സഹകരിച്ചതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും പ്രധാന ഘടകമാണ്. മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും പകർന്ന ധൈര്യവും പ്രത്യേകമായി തന്നെ എടുത്തു പറയേണ്ടതുണ്ട്.
ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കോഴിക്കോടു നിന്നും ഡോ എ എസ് അനൂപ് കുമാറും ഡോ പി ജി രാജുവും തിരുവനന്തപുരത്തു നിന്നും ഡോ എസ് എസ് സന്തോഷ് കുമാറും ഡോ അനിൽ സത്യദാസും അടക്കമുള്ള ക്രിറ്റിക്കൽ കെയർ വിദഗ്ദരും അദ്ദേഹത്തെ പരിശോധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്ഷൻ കൺട്രോൾ സ്പെഷ്യലിസ്റ്റ് ഡോ റാം സുബ്രഹ്മണ്യത്തിന്റെ നിർദ്ദേശവും സ്വീകരിക്കുകയുണ്ടായി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ കോളേജ് ആശൂപത്രി സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും ഡോ ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ വിമൽ റോഹൻ (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് - കാഷ്വാലിറ്റി), ഡോ എസ്.എം സരിൻ (ആർ.എം.ഒ), ഡോ കെ സി രഞ്ജിത്ത് കുമാർ (എച്ച്.ഒ.ഡി, ജനറൽ മെഡിസിൻ വിഭാഗം), ഡോ എസ്.എം അഷ്റഫ് (എച്ച്.ഒ.ഡി കാർഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡൽ ഓഫീസർ, കോവിഡ് ചികിത്സാ വിഭാഗം എന്നിവർ അംഗങ്ങളുമായ പ്രത്യേക മെഡിക്കൽ ബോർഡ് നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്.
കോവിഡ് ഐ സി യുവിലെ നഴ്സുമാരുടെ സേവന സന്നദ്ധതയും അർപ്പണബോധവും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ എന്നിവർ ഇന്നും മെഡിക്കൽ സൂപണ്ടുമായി ജയരാജന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ചർച്ച നടത്തി. പരിയാരത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.