പാലക്കാട്: വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് മുന്‍ മന്ത്രി എ കെ ബാലന്.
കെ. സുധാകരന്റെ ശൈലി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഘടനയല്ല ഇന്ന് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ ജനാധിപത്യപരമായി ചിന്തിക്കുന്ന നല്ല ഒരു വിഭാഗമുണ്ട്. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലല്ല സുധാകരന്റെ സമീപനങ്ങള്‍ അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരിക്കയാണ്.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആരു വിചാരിച്ചാലും കഴിയില്ല.
കെ. സുധാകരന്റെ ശൈലി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഘടനയല്ല ഇന്ന് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ ജനാധിപത്യപരമായി ചിന്തിക്കുന്ന നല്ല ഒരു വിഭാഗമുണ്ട്. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലല്ല സുധാകരന്റെ സമീപനങ്ങള്‍. സെമി കേഡര്‍ പാര്‍ട്ടി എന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കില്ല. കാരണം ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. ഇക്കാര്യം കെ സി ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസിനെയാണ് സുധാകരന് സ്വപ്നം കാണുന്നതെങ്കില്‍, ഇനി കോണ്‍ഗ്രസുണ്ടാകില്ല; പകരം ഗ്രൂപ്പുകള്‍ മാത്രമേ ഉണ്ടാകൂ. ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടി ആക്കി വളര്‍ത്താം എന്നത് കേവലം ദിവാസ്വപ്നമാണ്.
മുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന് രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സസ്പെന്ഷന് നടപടി എടുത്തുകഴിഞ്ഞു. ഈ നടപടി സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഉമ്മന്‍ചാണ്ടിയെ പ്രകടമായി വെല്ലുവിളിക്കുന്ന സ്ഥിതിയും ഉണ്ടായി. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരുഷമായും പരസ്യമായും ശാസിക്കുകയാണ്. ഇതും കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ലാത്തതാണ്. സി പി ഐ എമ്മിനോടും അതിന്റെ നേതാക്കളോടും കാട്ടുന്ന ശത്രുതാപരമായ സമീപനം തന്നെ കോണ്‍ഗ്രസിന്റെ പാരമ്പര്യമുള്ള നേതാക്കളോടും കെ സുധാകരന് കാണിക്കുകയാണ്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ പോലും അനുവദിക്കാത്തതു കൊണ്ടാണല്ലോ ഇവിടെയുള്ള കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് ചെന്നിത്തലയ്ക്ക് പറയേണ്ടി വന്നത്. ആ ചെന്നിത്തലയോട് ശത്രുതാപരമായ സമീപനമാണ് സുധാകരനുള്ളത്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല.
ഈ നേതാക്കളെ ശാസിക്കുന്നതിനെ അണികള്‍ ചോദ്യം ചെയ്യുകയാണ്. തെറ്റുണ്ടെങ്കില്‍ തിരുത്താമെന്ന സുധാകരന്റെ പ്രസ്താവന കുറ്റസമ്മതമാണ്. എന്തിനാണ് അഞ്ച് മാസത്തോളമെടുത്ത ഈ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ സോണിയാഗാന്ധിയുടെയടുക്കല്‍ പോയത്? ഒരു ജില്ലയിലെ ഭാരവാഹികളെ നിശ്ചയിക്കാന്‍ ആ ജില്ലയിലുള്ളവര്‍ക്കോ സംസ്ഥാനത്തുള്ളവര്‍ക്കോ കഴിഞ്ഞില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസിന്റെ അസ്തിത്വമെന്താണ്? എന്തിനാണ് ഡല്‍ഹിയിലേക്കോടുന്നത്? ഹൈക്കമാണ്ട് എന്നു പറഞ്ഞാല്‍ മുമ്പുണ്ടായിരുന്ന വൈകാരിക ബന്ധമൊന്നും അണികള്‍ ഇപ്പോള്‍ കല്‍പ്പിക്കുന്നില്ല. എഐസിസിക്ക് പ്രസിഡണ്ട് പോലും ഇപ്പോഴില്ല.
ഇതെല്ലാം സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ്. അതുകൊണ്ട് പല സ്ഥലത്തും കോണ്‍ഗ്രസ് പൊട്ടിത്തെറിക്കാന്‍ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.