പാലക്കാട്: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂർ എംഎൽഎയുമായിരുന്ന എം ചന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1987 മുൽ 1998 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ എംഎൽഎയായി. എം കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15ന് ആനക്കരയിൽ ജനിച്ചു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെഎസ്എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഭാര്യ കെ കോമളവല്ലി, മക്കൾ എം സി ആഷി (ഗവ. പ്ലീഡർ, എറണാകുളം ഹൈക്കോടതി), എം സി ഷാബി ( ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: സൗമ്യ, ശ്രീഷ.
മുഖ്യമന്ത്രി അനുശോചിച്ചു
എം ചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാലക്കാട് ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബഹുജന നേതാവായിരുന്നു എം ചന്ദ്രൻ. ദീർഘകാലം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. തൊഴിലാളിവർഗ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വിവിധ മേഖലകളിലുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് അണിനിരത്തുന്നതിൽ ചന്ദ്രൻ നേതൃപാടവം പ്രകടമാക്കി.
ശ്രദ്ധേയനായ നിയമസഭാംഗമായിരുന്നു ചന്ദ്രൻ. അദ്ദേഹത്തിന്റെ സഭയിലെ സജീവമായ ഇടപെടലുകൾ ജനകീയ ആവശ്യങ്ങൾ സഭാതത്തിൽ പ്രതിധ്വനിപ്പിക്കുന്നതിനും നിയമനിർമ്മാണ പ്രക്രിയയെ കൂടുതൽ സജീവമാക്കുന്നതിനും സഹായിച്ചു.
പാലക്കാട് ജില്ലയിൽ പാർട്ടിക്കെതിരെയുള്ള കടന്നാക്രമണ ഘട്ടത്തിൽ അതിനെതിരെ ശക്തമായ നേതൃത്വം നൽകി നയിച്ച നേതാവായിരുന്നു ചന്ദ്രൻ.
എം ചന്ദ്രന്റെ വിയോഗം തൊഴിലാളിവർഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Cpm leader, Obit news