കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ സിനിമക്കാരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തൃക്കാക്കരയിൽ നിന്ന് വിജയിച്ച പി ടി തോമസ്. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണമെന്നും അത് ഫാസിസമാണെന്നും പി ടി തോമസ് പറഞ്ഞു.
പി ടി തോമസിന്റെ കുറിപ്പ്
''ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരന്മാര് അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവര്‍ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. LDF ന് വേണ്ടി പ്രവര്‍ത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കില്‍ അത് ന്യായികരിക്കാന്‍ കഴിയുന്നതും അല്ല, എന്നാല്‍ കോണ്‍ഗ്രസിനും UDF നും വേണ്ടി പ്രവര്‍ത്തിച്ചവരെ പ്രത്യേകിച്ച് സിനിമക്കാരെയും- കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാന്‍ CPIM നിര്‍ദേശം നല്കിയിരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം.
ഇത് ഫാസിസമാണ്…”
സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും നേരത്തെ രംഗത്തെത്തിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പ്
പിഷാരടി പ്രചരണത്തിനു പോയിടത്തെല്ലാം തോറ്റു, അതു കൊണ്ട് പിഷാരടി മാൻഡ്രേക്ക് ആണ് പോലും! സൈബര്‍ സഖാക്കളുടെ പുതിയ കണ്ടുപിടുത്തമാണ്. മാന്‍ഡ്രേക്ക് എന്ന് പിഷാരടിയെ വിളിക്കുമ്പോള്‍ 'മാടംപള്ളിയിലെ യഥാര്‍ത്ഥ മാന്‍ഡ്രേക്ക് ' യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്. സംശയമുണ്ടെങ്കില്‍ ആദ്യം പറത്തിയ പ്രാവിനോട് ചോദിച്ചാല്‍ മതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചരണത്തിനിറങ്ങി 20 ല്‍ 19 ഉം തോറ്റു, അത്ര വലിയ സ്ട്രൈക്ക് റേറ്റ് സാക്ഷാല്‍ മാന്‍ഡ്രേക്കിനു പോലുമില്ല.
പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങള്‍ UDF ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കള്‍ ഈ സൈബര്‍ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്നം പിഷാരടി കോണ്‍ഗ്രസ്സിനു വേണ്ടിയാണ് പ്രചരണം നടത്തിയത്. കലാകാരനും സാഹിത്യകാരനുമായാല്‍ അവര്‍ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കള്‍ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് താങ്കള്‍. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്കാരം. നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകു സഹോ, അവര്‍ ശീലിച്ച പൈതൃക ഭാഷയില്‍ അവര്‍ സംവദിക്കട്ടെ….”
നിയമസഭ തെരഞ്ഞെടുപ്പില്‍ നടന് രമേഷ് പിഷാരടി പ്രചരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ ട്രോളുകള്‍. സിപിഎം അനുകൂലികളാണ് ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന് എം എ നിഷാദും ട്രോള്‍ പങ്കുവച്ചിരുന്നു. ‘സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്? But I Can പിഷാരടി’ എന്നായിരുന്നു നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുഹൃത്തും ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മ്മജന്റെ പ്രചരണത്തില്‍ പിഷാരടി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. വി എസ് ശിവകുമാര്‍, ശബരീനാഥ്, പി കെ ഫിറോസ്, വി ടി ബല്‍റാം, കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Cyber Attack, Pt thomas, Rahul mamkootathil, Ramesh pisharody