ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിക്കപ്പെട്ട സിപിഎം പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലികമായി അയോഗ്യനാക്കി. കാസര്‍കോട് കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗം എസ്.കൊഗ്ഗുവിനാണ് അയോഗ്യത. സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കമ്മീഷന്‍റെ അന്തിമ തീരുമാനം വരുന്നത് വരെ അയോഗ്യത തുടരും.
1998 ഒക്ടോബര്‍ ഒമ്പതിനാണ് ബിജെപി പ്രവര്‍ത്തകനായ വിനു കോയിപ്പാടിയെ കൊഗ്ഗുവും കൂട്ടാളികളും കൊലപ്പെടുത്തിയത്. കുമ്പളയിലെ തിയറ്ററിൽ വിനു സിനിമ കണ്ടുകൊണ്ടിരിക്കെ പിന്നിൽ നിന്നു ചുമലിൽ കാലെടുത്തു വച്ചതിന്റെ പേരിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സിനിമ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കൊലപ്പെടുത്തിയെന്നാണു കേസ്.
2006 മാര്‍ച്ച് പത്തിന് കാസര്‍കോട് സെഷന്‍സ് കോടതി കേസില്‍ കൊഗുവിനെയും മറ്റ് മൂന്ന് സിപിഎം പ്രവര്‍ത്തകരെയും കുറ്റക്കാരെന്ന് കണ്ടെത്തി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
എന്നാൽ വിധിക്കെതിരെ പ്രതികൾ നല്‍കിയ അപ്പീൽ പരിഗണിച്ച കേരള ഹൈക്കോടതി സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്തു.
2022 ജനുവരിയിൽ ഹൈക്കോടതി പ്രതികളുടെ ശിക്ഷ ശരിവച്ചെങ്കിലും ശിക്ഷ നാലു വർഷമായി ഇളവ് ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ കൊഗ്ഗുവും മറ്റുള്ളവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സുപ്രീം കോടതി അപ്പീൽ അംഗീകരിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. ഇതിനിടെ 2020 ഡിസംബറില്‍ കുമ്പള പഞ്ചായത്തംഗമായി കൊഗു തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുമായി സഖ്യമുണ്ടാക്കി എന്ന ആരോപണത്തെ തുടര്‍ന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം കൊഗ്ഗു രാജിവെച്ചിരുന്നു. ബിജെപിയിലും ഈ സംഭവം വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കോടതി വിധി നിലനിൽക്കെ കൊഗ്ഗു പഞ്ചായത്ത് അംഗത്വം തുടരുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോർട്ട് നൽകിയിരുന്നു. സുപ്രീംകോടതിയിൽ അപ്പീൽ നൽകി കുറ്റവിമുക്തനായി അംഗത്വം തുടരാനുള്ള ശ്രമങ്ങൾക്കിടെയാണ് അയോഗ്യത ഉത്തരവ് ഇറക്കിയത്.
രാജ്യസഭയില്‍ സെഞ്ച്വറി അടിച്ച് BJP; മുപ്പത്തിരണ്ട് വര്‍ഷത്തിനിടെ മറ്റ് പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത്
ന്യൂഡല്‍ഹി: രാജ്യസഭാംഗങ്ങളുടെ (Rajya Sabha) എണ്ണത്തില്‍ നൂറ് കടന്ന് ബിജെപി (BJP). 1988ന് ശേഷം രാജ്യസഭയില്‍ ഒരു പാര്‍ട്ടിക്കും 100 അംഗങ്ങളെ തികയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന തരഞ്ഞെടുപ്പില്‍ 4 അംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിച്ചതോടെയാണ് ചരിത്രത്തല്‍ ആദ്യമായി ബിജെപിയുടെ അംഗസംഖ്യ 100 കടക്കുന്നത്. അംഗസംഖ്യ നൂറ് കടന്നെങ്കിലും 245 അംഗ സഭയില്‍ ബിജെപി ഇപ്പോഴും ന്യൂനപക്ഷമാണ്.
അസം, ത്രിപുര, നാഗാലാന്‍ഡ് ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ് ബിജെപിയുടെ നാല് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഇത്തവണ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് ഒരു അംഗം പോലുമില്ല. രാജ്യസഭയില്‍ കൂടുതല്‍ കരുത്തോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ബിജെപിക്ക് കഴിയും. 2014ല്‍ അധികാരത്തില്‍ എത്തുമ്പോള്‍ 55 സീറ്റുകളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Cpm kasargod, Election Commission