തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണകേസ് അന്വേഷണത്തിന്റെ പേരിൽ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന് പരസ്യമായി നടത്തിയ ഭീഷണി അക്രമങ്ങള്‍ നടത്താനുള്ള ആഹ്വാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന് പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായ സാമൂഹ്യാന്തരീക്ഷതത്തെ കലാപഭരിതമാക്കാനുള്ള പരിശ്രമമാണിത്. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. കുഴല്‍പ്പണക്കേസ് അന്വേഷണം ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യമായ കൊലവിളി ബി.ജെ.പി നേതാവ് നടത്തിയിരിക്കുന്നത്. ബി.ജെ.പിയുടെ അഴിമതി മൂടിവെച്ച് അക്രമം കെട്ടഴിച്ചുവിടാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളഭരണം അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമം കേരളജനത ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ നിരാകരിച്ചതാണെന്നും സിപിഎം വ്യക്തമാക്കുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നവര്‍ക്കെതിരെ പോലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കൂട്ടരാണ് ഇവിടെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നുമാണ് എ.എന്‍.രാധാകൃഷ്ണന്റെ ഭീഷണി. കുഴല്‍പ്പണകടത്ത് പിടിക്കപ്പെട്ടപ്പോള്ഉദ്യോഗസ്ഥരെവിരട്ടി നിയമം കൈയ്യിലെടുക്കാനാണ് കെ.സുരേന്ദ്രന്റെ ശ്രമം. നിയമവാഴ്ചയും സൈ്വരജീവിതവും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുക തന്നെ വേണമെന്നും എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
ഭീഷണിയും വെല്ലുവിളിയും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതൊക്കെ അതേ നാണയത്തില്‍തന്നെ ചെറുത്ത് തോല്‍പ്പിച്ചതാണ് കേരളത്തിലെ പാര്‍ടിയുടെ ചരിത്രം. മുമ്പ് പലരും ഭീഷണിപ്പെടുത്തിയപ്പോഴെല്ലാം മുഖ്യമന്ത്രി വീട്ടില്‍തന്നെയാണ് കിടന്നുറങ്ങിയത്. ബി.ജെ.പിക്കാരുടെ വിരട്ടലിന് മുമ്പില്‍ മുട്ടുമടക്കിപോകുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം. ഇതിനെക്കാള്‍ വലിയ വെല്ലുവിളികളെ നേരിട്ടാണ് കമ്മ്യൂണിസ്റ്റ്് പ്രസ്ഥാനവുംഅതിന്റെ നേതാക്കളും കേരളത്തില്‍ മുന്നേറിയത്. ബി.ജെ.പി. നേതാക്കളുടെ അഴിമതി അനാവരണം ചെയ്യപ്പെട്ടപ്പോള്‍ അവരുടെ ക്രിമിനല്‍ സ്വഭാവം കൂടുതലായി പുറത്തുവന്നിരിക്കുകയാണെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു.
കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രനെതിരെ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് മോഹമെങ്കില്അത് നടക്കില്ല. ഇല്ലെങ്കില്‍ വീട്ടില്കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍പോയി കാണേണ്ടിവരുമെന്നുമുള്ള വിരട്ടല്‍ കേരളത്തില്‍ വിലപ്പോകില്ല. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന് രാധാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണം.
കുഴല്‍പ്പണം ഇറക്കിയത് കയ്യോടെ പിടിച്ചതിന്റെ ജാള്യത മറയ്ക്കാനാണ് കെ. സുരേന്ദ്രനും രാധാകൃഷ്ണനും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. പണം കവര്‍ച്ച ചെയ്തൂവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഴല്‍പ്പണ ഇടപാട് പുറത്തുവന്നത്. നിയമവാഴ്ചയുടെ ശരിയായ നിര്‍വ്വഹണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. ഭരണാധികാരിയെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്തുന്ന രീതി ഇവിടെ നടക്കില്ല. ഈ ഫാസിസ്റ്റ് ഭീഷണിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും പ്രതിരോധം ഉയര്‍ന്നുവരണമെന്ന് എ.വിജയരാഘവന് പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.