കോഴിക്കോട്: സിൽവർലൈൻ പദ്ധതിയുമായി (silverline) ബന്ധപ്പെട്ട് കെ റെയിൽ (k rail) അധികൃതർ സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെറിയാൻ കോൺഗ്രസും ബിജെപിയുംഇറങ്ങുമ്പോൾ സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി (CPM state secretary) കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). തല്ല് ഒന്നിനും പരിഹാരമല്ല. എന്നാൽ തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ അംഗീകാരമില്ലാതെയാണ് പ്രതിഷേധക്കാർ കല്ല് നീക്കം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട് പറഞ്ഞു.
സിൽവർ ലൈനുമായി ബന്ധപ്പെട്ട് സർക്കാർ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരേയുള്ള ചോദ്യങ്ങൾക്ക് ജോസഫ് സി മാത്യു ആരാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം. സംവാദ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നതിനെ സംബന്ധിച്ച് തീരുമാാനം എടുക്കുന്നത് കെ റെയിൽ അധികൃതരാണെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം കണ്ണൂരില്‍ സിൽവർലൈൻ പ്രതിഷേധക്കാര്‍ക്കെതിരേ സിപിഎം അക്രമം നടത്തിയിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. കെ-റെയില്‍ പദ്ധതിക്കെതിരായ സമരം മൊബൈല്‍ സമരമാണ്. കോണ്‍ഗ്രസുകാരും ബിജെപിയും മൊബൈല്‍ സമരക്കാരാണ്. അതിന് ജനപിന്തുണയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ മുന്നിട്ടിറങ്ങുകയാണ്. സമരക്കാര്‍ പിഴുതെറിയുന്ന കല്ലുകള്‍ സ്ഥലം ഉടമകള്‍ തന്നെ സ്ഥാപിക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
Also Read- സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ വഴിപാട്; കാസര്‍കോട് കൂട്ടപ്രാര്‍ഥനയും ഇളനീരഭിഷേകവും
കണ്ണൂരില്‍ സില്‍വര്‍ലൈന്‍ സര്‍വേക്കല്ല് സ്ഥാപിക്കാനെത്തിയവരെ എടക്കാട്ട് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ സ്ഥലത്ത് ഒരുസംഘം സിപിഎം പ്രവര്‍ത്തകരെത്തി പ്രതിഷേധക്കാര്‍ക്കുനേരേ തിരിഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. എടക്കാട് ഒകെയുപി സ്‌കൂളിന് സമീപമാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. ഇതുസംബന്ധിച്ചായിരുന്നു നേതാക്കളുടെ പ്രതികരണം.
സിൽവർ ലൈൻ സർവെ; കല്ലിടലിൽ പൊലീസ് നടപടി ശരിയായില്ലന്ന് CPI
സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ വിയോജിപ്പുമായി സിപിഐ. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. കെ റയില്‍ പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പൊലീസുകാരന്‍ ചവിട്ടിയത് ശരിയായില്ല. നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി ആവശ്യമാണ് എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പിലാക്കാനെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
കഴക്കൂട്ടത്ത് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധസമരക്കാരെ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലീസുദ്യോഗസ്ഥൻ ഷബീറിനെതിരെ നടപടി എടുത്തിരുന്നു. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഷബീറിനെ തിരുവനന്തപുരത്ത് എആർ ക്യാമ്പിലേക്കാണ് മാറ്റിയത്. സമരക്കാരനെ ചവിട്ടിവീഴ്ത്തി മുഖത്തടിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും.
കഴക്കൂട്ടത്ത് കെ റെയിലിന് വേണ്ടി സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സര്‍വേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകൻ ജോയിയെ മുഖത്തടിച്ച് ഷബീർ വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ഷബീർ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നതാണ്. നിലത്തിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടിച്ച് വീഴ്ത്തുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kodiyeri balakrishnan, Silverline, SilverLine rail project