തിരുവനന്തപുരം: പൊതുപണിമുടക്ക്, സിൽവർ ലൈൻ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ഹൈക്കോടതി (high court) വിധികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). സില്‍വര്‍ലൈനിന് (Silverline) എതിരായ 3 വിധികളും കഴിഞ്ഞ ദിവസം നടന്ന ദേശീയ പണിമുടക്കിനെതിരെ (Nationwide Strike) വന്ന വിധിയെയുമാണ് ദേശാഭിമാനി ലേഖനത്തില്‍ കോടിയേരി വിമര്‍ശിക്കുന്നത്. ജഡ്ജിമാരുടെ പേരെടുത്ത് പറഞ്ഞാണ് കോടിയേരി വിമർശനം ഉന്നയിക്കുന്നത്.
'പണിമുടക്കിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയത് തെറ്റായ നടപടിയാണെന്നും പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങൾ പരിഗണിക്കണമെന്നും' കോടിയേരി പറഞ്ഞു. 'സമരവിരുദ്ധ ഹർജി പരിഗണിച്ച കോടതി ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേൾക്കാൻ തയാറായില്ലെന്നും' വിമര്‍ശനമുണ്ട്.
ദേശാഭിമാനിയില്‍ എഴുതിയ '4 കോടതി വിധികളും സമീപനങ്ങളും' എന്ന ലേഖനത്തിലാണ് ഹൈക്കോടതിക്കെതിരെ കോടിയേരിയുടെ വിമര്‍ശനം. 'ദേശവിരുദ്ധ നയത്തിനെതിരെ സമരം ചെയ്ത തൊഴിലാളികൾക്കും ജീവനക്കാർക്കുംമേൽ കോടതി നിയമക്കുരുക്കിന്റെ വല എറിഞ്ഞു. വർഗാധിഷ്ഠിത സമരങ്ങൾക്ക് ഇന്ത്യയിലെ കോടതികളുടെ പിന്തുണ പൊതുവിൽ പ്രതീക്ഷിക്കരുത് എന്ന പാഠമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്'- ലേഖനത്തില്‍ പറയുന്നു.
സിൽവർ ലൈനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയ്ക്കും വിമർശനമുണ്ട്. 'സിൽവർ ലൈൻ പദ്ധതി തടയാൻ പ്രതിപക്ഷവും തീവ്ര മതശക്തികളും കോടതിയെ ആയുധമാക്കി. സുപ്രീം കോടതി ഉത്തരവ് അത്തരക്കാർക്ക് കനത്ത പ്രഹരമായി.അഭിമാനകരമായ പദ്ധതി തടസ്സപ്പെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവ് കീഴ്കോടതികളിലെ ജഡ്ജിമാർക്ക് തെറ്റു തിരുത്താൻ അവസരം നൽകുന്നതാണെന്നും' കോടിയേരി ബാലകൃഷ്ണൻ പറയുന്നു.
ലേഖനത്തിലെ വിമർശനം ഇങ്ങനെ-
'പണിമുടക്കിന്റെ ആവശ്യങ്ങളും സമരംചെയ്യുന്ന വിഭാഗങ്ങളുടെ ത്യാഗങ്ങളും അവശതകളും പരിഗണിക്കാനുള്ള ഉത്തരവാദിത്വം നീതിപീഠങ്ങൾക്കുണ്ട്. സമരവിരുദ്ധ ഹർജി പരിഗണിച്ച ഹൈക്കോടതിയിൽനിന്ന് അതുണ്ടായില്ല. ഹർജിയിൽ തീർപ്പുകൽപ്പിക്കുംമുമ്പ് സമരം ചെയ്യുന്ന ട്രേഡ് യൂണിയനുകളുടെയോ ഇതര സംഘടനകളുടെയോ അഭിപ്രായം കേൾക്കാനും കോടതി തയ്യാറായില്ല. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന എത്രയോ വിഷയങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ നൽകിയ ഹർജികൾ മാസങ്ങളും വർഷങ്ങളും പിന്നിട്ടിട്ടും കേൾക്കാതെ പരണത്തു വച്ചിരിക്കുന്ന അനുഭവവും ഇന്ത്യൻ നീതിന്യായകോടതികളിൽനിന്ന് ഉണ്ടാകുന്നുണ്ട്. ആ ഘട്ടത്തിലാണ് കേന്ദ്രസർക്കാരിന്റെ ദേശവിരുദ്ധ നയത്തിനെതിരെ പ്രക്ഷോഭം നടത്തിയ തൊഴിലാളികൾക്കും ജീവനക്കാർക്കും മേൽ നിയമക്കുരുക്കിന്റെ വല കോടതി എറിഞ്ഞത്.'
'നേരത്തെ കർഷകരുടെ ദേശീയ പ്രക്ഷോഭം നടന്നപ്പോഴും നിർണായകഘട്ടങ്ങളിൽ കേന്ദ്രഭരണത്തിന് ഒത്താശയേകുകയായിരുന്നു കോടതി. തൊഴിലാളികളുടെയോ ഇതരവിഭാഗങ്ങളുടെയോ വർഗാധിഷ്ഠിത സമരങ്ങൾക്ക് ഇന്ത്യയിലെ കോടതികളുടെ പിന്തുണ പൊതുവിൽ പ്രതീക്ഷിക്കരുത് എന്ന പാഠമാണ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിലൂടെ ലഭിക്കുന്നത്.'
'സിൽവർലൈൻ സാമൂഹ്യാഘാത പഠനത്തിനുവേണ്ടി പദ്ധതി വിഭാവനം ചെയ്യുന്ന സ്ഥലങ്ങളിൽ അതിർത്തിക്കല്ല് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിൽ വിവാദരഹിതമായി കല്ലിടൽ നടന്നു. പക്ഷേ, കോൺഗ്രസ്, ബിജെപി നേതൃത്വത്തിലുള്ള പ്രതിപക്ഷങ്ങളും തീവ്ര മത-ജാതി സംഘടനകളും സമരാഭാസവുമായി രംഗത്തിറങ്ങി. നിയമം കൈയിലെടുക്കുന്ന അക്രമപ്രവൃത്തികളിൽ ഏർപ്പെട്ടു. അതുവഴി അതിര് തിരിക്കുന്ന കല്ലിടൽ തടസ്സപ്പെടുത്തുന്നു. ഇതിനു മധ്യേ കോടതി ഇടപെടലിലൂടെ പദ്ധതിയെ സ്തംഭിപ്പിക്കാനുള്ള കുത്സിതശ്രമവും ഉണ്ടായി. ഈ വിഷയത്തിൽ സർക്കാരിനെതിരായ ഹർജി സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പദ്ധതിപ്രവർത്തനം സ്തംഭിപ്പിച്ച് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെയുള്ള സർക്കാരിന്റെ അപ്പീൽ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കി ഉത്തരവിറക്കി. വികസനവിരുദ്ധ, പദ്ധതിവിരുദ്ധ ശക്തികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നീതിയുക്തമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചു.'
'സിൽവർലൈൻ പദ്ധതി തടയാൻ പ്രതിപക്ഷവും തീവ്ര മതശക്തികളും ചില വ്യക്തികളും ഒരു സംഘം മാധ്യമങ്ങളും സംഘടിത പരിശ്രമത്തിലാണ്. കോടതിയെ ഇക്കാര്യത്തിൽ ആയുധമാക്കാനുള്ള തന്ത്രവുമാണ് പയറ്റുന്നത്. എന്നാൽ, സുപ്രീംകോടതി ഉത്തരവ് അത്തരക്കാർക്ക് കനത്ത പ്രഹരമായി. കെ- റെയിലിന്റെ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടിയുള്ള സർവേയും സാമൂഹ്യാഘാത പഠനവും തടയുന്നതിനുവേണ്ടിയുള്ള ഹർജികളാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് തള്ളുകയും സുപ്രധാന നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തത്.
അഭിമാനകരമായ പദ്ധതി തടസ്സപ്പെടുത്താൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്‌ന എന്നിവർ അടങ്ങുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി ശരിയായ ദിശയിലുള്ളതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാമൂഹ്യാഘാത പഠനവും സർവേയും ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി തെറ്റാണെന്ന് ജസ്റ്റിസ് എം ആർ ഷാ ചൂണ്ടിക്കാട്ടി. നാടിന് ഉതകുന്ന പദ്ധതികൾ തടസ്സപ്പെടുത്തരുതെന്ന് ഈയിടെ സുപ്രീംകോടതി ഉത്തരവിലൂടെ ചൂണ്ടിക്കാട്ടിയതാണ്. സർവേ ആരുടെയും അവകാശങ്ങൾ ഹനിക്കുന്നതല്ല. ഭൂമി ഏറ്റെടുക്കലിൽ എതെങ്കിലും അപാകമുണ്ടെങ്കിൽ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കാം. കെ- റെയിലിന്റേത് അഭിമാനകരമായ പദ്ധതിയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.'
'സുപ്രീംകോടതി ഉത്തരവ് കീഴ്‌ക്കോടതികളിലെ ജഡ്ജിമാർക്കും തെറ്റുതിരുത്താൻ അവസരം നൽകുന്നതാണ്. എൽഡിഎഫ് സർക്കാർ എന്നു കേട്ടാലോ, ചെങ്കൊടി കണ്ടാലോ ഈർഷ്യ തോന്നേണ്ട കാലമല്ല ഇത്. സുപ്രീംകോടതിയുടെ യുക്തിഭദ്രമായ നിരീക്ഷണവും ഉത്തരവും സിൽവർലൈൻ വിരുദ്ധ സമരാഭാസത്തിൽനിന്ന് പിന്തിരിയാൻ പ്രതിപക്ഷത്തിനും അവസരം നൽകുന്നതാണ്. '
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kodiyeri balakrishnan, Nationwide strike, Silverline