ആലപ്പുഴ: ഗുരുതരമായ പരാതിയുമായി ഭാര്യ രംഗത്തെത്തിയതോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റെ അഡ്വ. ബിപിൻ സി ബാബുവിനെ സിപിഎം സസ്പെൻഡ് ചെയ്തു. ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ ബിപിനെ പാർട്ടിയിൽനിന്ന് ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ബിപിന് എതിരെ ഭാര്യ ഉന്നയിച്ചത്. പാർട്ടി ഈ വിഷയം തുടക്കത്തിൽ ഗൌരവമായി എടുത്തില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
തുടർന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരമാണ് സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്ന് ബിപിൻ സി ബാബുവിനെ സസ്പെൻഡ് ചെയ്തത്. ഗാർഹികപീഡന പരാതിയിൽ യഥാസമയം ഇടപെടാതിരുന്നതിന് ആലപ്പുഴ ജില്ലാ നേതൃത്വത്തെ എം വി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചതായി വാർത്തകളുണ്ടായിരുന്നു.
മൂന്ന് മാസം മുമ്പാണ് ബിപിൻ സി ബാബുവിനെതിരെ ഭാര്യ മിനിസ പാർട്ടി ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചതായി ബിപിന്‍റെ ഭാര്യ നൽകിയ പരാതിയിലുണ്ട്.
ബിപിൻ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാർ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Cpm, Kerala news