ഡാൻ കുര്യൻ
തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പെൺകുട്ടിയുടെ മരണത്തിൽ ലഹരി മാഫിയയ്ക്ക് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് അന്വേഷണം ഈ ദിശയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചതായും മരണകാരണം കണ്ടെത്താൻ എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ ജി എച്ച് നാഗരാജു ന്യൂസ് 18 നോട് പ്രതികരിച്ചു.
പോലീസ് ക്വാർട്ടേഴ്സിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം ഒരേ വാഹനത്തിൽ ആയിരുന്നു മരണപ്പെട്ട പെൺകുട്ടിയും സ്കൂളിൽ പോകുകയും വരികയും ചെയ്തിരുന്നത്. വിദ്യാർത്ഥികളുടെ ഹാജർ അടക്കം കൃത്യമായി രേഖപ്പെടുത്തിയിട്ടും സ്കൂൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് ലഹരി സംഘങ്ങൾ എങ്ങനെ വിദ്യാർത്ഥിനിയെ കരുവാക്കി എന്നതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. ശാസ്ത്രീയമായ തെളിവെടുപ്പ് പൂർത്തിയായതായും അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആകില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ ജി എച്ച് നാഗരാജു ന്യൂസ് 18 നോട് വ്യക്തമാക്കി.
നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾക്ക് രൂപം നൽകും. അടുത്ത അധ്യയന വർഷം മുതൽ നഗരപരിധിയിലെ മുഴുവൻ സ്കൂളുകളിലും മഫ്തിയിൽ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തും. കുട്ടികളിലെ സ്വഭാവ വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാൻ വൈകരുതെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
അതേസമയം മരണപ്പെട്ട 14 കാരിയുടെ പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയ ഫോറൻസിക് സർജൻ കൈമാറിയ നിർണായക വിവരങ്ങളിൽ അന്വേഷണം നടത്താൻ മ്യൂസിയം പോലീസ് അലംഭാവം കാണിച്ചതായും ആക്ഷേപം ഉയരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala news, Kerala police, Thiruvananthapuram