തിരുവനന്തപുരം: സംസ്ഥാനത്ത്
അവയവ വ്യാപാരം സജീവമാണെന്ന കണ്ടെത്തലിന് പിന്നാലെ അവയവദാനങ്ങളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നു. ആദ്യ ഘട്ട പരിശോധനയുടെ ഭാഗമായി
സര്‍ക്കാരിന്‍റെ കീഴിലുള്ള അപ്രോപ്രിയേറ്റ് അതോറിറ്റിക്ക്
ക്രൈംബ്രാഞ്ച്കത്ത് നല്‍കി.
ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്ന ആറംഗ സമിതിക്കാണ് തൃശൂർ ക്രൈംബ്രാഞ്ച് എസ് പി കത്ത് നൽകിയത്. അവയവ മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചിരിച്ച ഈ സമിതിക്കാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ നടക്കുന്ന അവയവ മാറ്റങ്ങളുടെ വിവരങ്ങള്‍ കൈവശംവെയ്ക്കാനുള്ള അധികാരം.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിവരങ്ങളാണ് ആദ്യം ശേഖരിയ്ക്കുന്നത്. ഇതോടൊപ്പം അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും പേര് വിവരങ്ങളും ശേഖരിക്കും. കേസില്‍ ഇടനിലക്കാരുടെയും ആശുപത്രികളുടെയും അനധികൃത ഇടപെടലുകളുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം പ്രാഥമികാന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിശദാംശങ്ങളും പുറത്തു വന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല.
കുറ്റകൃത്യം തടയേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിവരം മറച്ച് വെച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൂഢാലോചനയില്‍ നിരവധി പേരുൾപ്പെട്ടിട്ടുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. അവയവ മാറ്റങ്ങളിൽ പ്രധാനമായും നടന്നത് വൃക്കകളുടേതാണെന്നും ക്രൈം ബ്രാഞ്ച് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.