കൊച്ചി: ഭക്ഷ്യവിഷബാധയെ (food poison) തുടര്‍ന്ന് കളമശേരി കുസാറ്റ് ക്യാമ്പസ് (cusat campus) അടച്ചു. പനിയും ഛര്‍ദിയും ബാധിച്ച് അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ക്യാമ്പസ് അടച്ചിടാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മൂന്ന് ദിവസം നീണ്ട കുസാറ്റ് യൂണിവേഴ്സിറ്റി ഫെസ്റ്റ് സമാപിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി അറുപതോളം വിദ്യാര്‍ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. സര്‍വകലാശാല പരീക്ഷകള്‍ കൂടി നടക്കുന്നതിനാല്‍ രോഗലക്ഷണങ്ങളുള്ള പലരും ഹോസ്റ്റലുകളില്‍ തന്നെ കഴിയുകയായിരുന്നു.
ഹോസ്റ്റലുകളിലും ക്യാമ്പസിലെ ഫുഡ് കോര്‍ട്ടിലുമെല്ലാം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും പരിശോധന നടത്തി. യൂണിവേഴ്സിറ്റി ഫെസ്റ്റിനിടെയായിരിക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് അനുമാനം. ക്യാമ്പസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, വീടുകളില്‍ നിന്നെത്തുന്ന വിദ്യാർഥികള്‍ക്കുമടക്കം രോഗലക്ഷണങ്ങളുണ്ട്.
ക്യാമ്പസില്‍ പരിശോധന നടത്തിയ ജില്ലാ ആരോഗ്യവിഭാഗം മൂന്നിടത്തായി മെഡിക്കല്‍ ക്യാമ്പും നടത്തി. ഈ മാസം 31വരെയാണ് ക്യാമ്പസ് അടച്ചിടുക. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. അവസാന വര്‍ഷ പരീക്ഷകളൊഴികെയുള്ള പരീക്ഷകളെല്ലാം മാറ്റിവെച്ചു.
'വിള നശിപ്പിക്കുന്ന അണ്ണാന് കൃഷി പദ്ധതിയുടെ ഭാഗ്യചിഹ്നം'; കര്‍ഷകര്‍ കൃഷി മന്ത്രിക്ക് പരാതി നല്കി
കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ തെരഞ്ഞൈടുത്തതിനെതിരെ കര്‍ഷകര്‍. 'ചില്ലു' എന്ന അണ്ണാറക്കണ്ണനെയാണ് പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തത്. വിളകള്‍ നശിപ്പിക്കുന്ന അണ്ണാനെ ഭാഗ്യചിഹ്നമാക്കിയത് ശരിയല്ലെന്നാണ് ഒരു വിഭാഗം കര്‍ഷകരുടെ പരാതി.
കൊക്കോ, പപ്പായ, ജാതിക്ക, റംബൂട്ടാന് തുടങ്ങിയ വിളകള്‍ക്കാണ് അണ്ണാന് വില്ലനാകുന്നത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം കര്‍ഷകര്‍ കൃഷിമന്ത്രിയ്ക്കും ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് അണ്ണാറക്കണ്ണനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതെന്നും അണ്ണാന് ഉപദ്രവകാരിയല്ലെന്നുമാണ് കൃഷിവകുപ്പിന്റെ വാദം.
അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് ചിഹ്നം അര്ഥമാക്കുന്നെന്നും തീരുമാനം മാറ്റില്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി. കുട്ടികളെ കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഭാഗ്യചിഹ്നമായി അണ്ണാറക്കണ്ണനെ രൂപകല്പന ചെയ്തത്. കണ്ണൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് ദീപക് മൗത്താട്ടിലാണ് ഭാഗ്യചിഹ്നത്തിന്റെ സ്രഷ്ടാവ്. ചിഹ്നം സംബന്ധിച്ച വിവാദം നിര്‍ഭാഗ്യകരമാണെന്ന് ദീപക് പറയുന്നു.
ഒറ്റമുണ്ടുടുത്ത്, തലയില്‍ തോര്‍ത്തു ചുറ്റി, ഒരു കയ്യില്‍ കൈക്കോട്ടും മറുകയ്യില്‍ കുട്ട നിറയെ പച്ചക്കറിയുമായാണ് ചില്ലു എന്ന അണ്ണാറക്കണ്ണന്റെ നില്പ്. പരിമിതമായ സ്ഥലത്തു പോലും കൃഷിയിറക്കുക എന്ന ആശയമാണ് പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ചില്ലുവിനെ കഥാപാത്രമാക്കി 3ഡി അനിമേഷന്‍ വിഡിയോകള്‍ ഉള്‍പ്പെടെ വന്‍പ്രചാരണ പരിപാടികള്‍ക്കാണു കൃഷി വകുപ്പു തയാറെടുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cusat, Food poison, Food Poisoning