പെണ്ണായി ജീവിക്കണമെന്ന് പതിനേഴുകാരൻ; വഴങ്ങാതെ വീട്ടുകാർ: ഒടുവിൽ സംരക്ഷണവുമായി ശിശുക്ഷേമ സമിതി
പെണ്ണായി ജീവിക്കണമെന്ന് പതിനേഴുകാരൻ; വഴങ്ങാതെ വീട്ടുകാർ: ഒടുവിൽ സംരക്ഷണവുമായി ശിശുക്ഷേമ സമിതി
പെണ്ണാകാനുള്ള ആഗ്രഹം തുറന്ന് പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് സമ്മർദ്ദവും പീഡനങ്ങളും നേരിടേണ്ടി വന്നതായി കുട്ടി വെളിപ്പെടുത്തിയെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാൻ പറഞ്ഞത്.
മലപ്പുറം: പെണ്ണായി ജീവിക്കണമെന്ന ആഗ്രഹവുമായെത്തിയ പതിനേഴുകാരന് സംരക്ഷണം ഒരുക്കി ശിശുക്ഷേമ സമിതി. തന്‍റെ ആഗ്രഹത്തിന് വീട്ടുകാർ എതിര് നിന്നതോടെയാണ് കുട്ടി ശിശുക്ഷേമ സമിതിയുടെ സഹായം തേടിയത്. തുടർന്ന് തവനൂരിൽ നടന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗിൽ കുട്ടിയെ ട്രാൻസ്ജെൻഡർ സോഷ്യൽ വർക്കറായ റിയ ഇഷയുടെ കൂടെ അയക്കുകയായിരുന്നു. ബാലനീതി ചട്ട പ്രകാരമായിരുന്നു നടപടി.
വയോധികരമായ മാതാപിതാക്കളും ഏക സഹോദരിയും ഈ ആഗ്രത്തിന് എതിര് നിന്നതോടെ കുട്ടി വീട് വിട്ടിറങ്ങി. കോഴിക്കോടുള്ള ഒരു ബന്ധുവീട്ടിൽ കുറച്ചു ദിവസം താമസിച്ചു. ഇതിനു ശേഷം പെരിന്തൽമണ്ണയിലെ ഒരു ട്രാൻസ്ജെൻഡറിനൊപ്പവും കുറച്ച് ദിവസം താമസിച്ചു. ഇതിനിടെ കുട്ടിയുടെ സഹോദരി അനിയനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് പെരിന്തൽമണ്ണ സിഐയുടെ നിർദേശപ്രകാരമാണ് പതിനേഴുകാരനെ ശിശുക്ഷേമ സമിതിയുടെ മുന്നിലെത്തിച്ചത്.
പ്രായപൂർത്തിയാകാത്ത ഒരു കുട്ടി പെണ്ണാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെത്തുന്ന ആദ്യ സംഭവമാണിതെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാൻ ഷജേഷ് പറയുന്നത്. എതിർലിംഗത്തിൽപ്പെട്ട ആളുകളായി ജീവിക്കാൻ ആഗ്രഹിക്കുന്ന ധാരാളം കുട്ടികൾ ഇനിയുമുണ്ടാകും എന്നാൽ അവരൊക്കെ വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി ആഗ്രഹം അടക്കി ജീവിക്കുകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ വർധിച്ച് വരുന്നുണ്ട് എന്നിട്ടും സ്കൂളുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഇതുമായി ബന്ധപ്പെട്ട കൗൺസിലിംഗുകൾ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇപ്പോഴത്തെ കേസിൽ കുട്ടിയുടെ സംരക്ഷണമായിരുന്നു ഞങ്ങളുടെ വിഷയം.. പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുന്നതിനാൽ ജുവനൈൽ ഹോമിലോ അല്ലെങ്കിൽ പുരുഷ അഭയകേന്ദ്രത്തിലോ അയക്കാൻ സാധ്യമായിരുന്നില്ല.. തുടർന്ന് ബാലനീതി ചട്ടപ്രകാരം വീടും വരുമാനവുമുള്ള ഒരു ഫിറ്റ് പേഴ്സണനെ കണ്ടെത്തി അയാൾക്കൊപ്പം അയക്കുകയായിരുന്നു.. ' ചെയർമാൻ വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.