മാന്‍ഡസ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ആലപ്പുഴ മുതൽ കാസർഗോഡ് വരെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ചുഴലിക്കാറ്റ് ശക്തികുറഞ്ഞു ന്യുന മർദ്ദമായി മാറിയിട്ടുണ്ട്. ന്യൂനമർദ്ദം നാളെയോടെ വടക്കൻ കേരളം – കർണാടക വഴി അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ ഏഴ് ജില്ലകളിലും ചൊവ്വാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ചൊവ്വാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
Also Read- അമേരിക്കയിൽ വാഹനാപകടത്തിൽ മോഡലും വ്ലോഗറുമായ മലയാളി ഡോക്ടർ മരിച്ചു
കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12,13 തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദമാണ് മാൻഡസ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. തമിഴ്‌നാട്ടിൽ കനത്ത നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്. മാമല്ലപുരത്ത് തീരം കടന്ന ചുഴലിക്കാറ്റ് നഗരത്തിലും സമീപപ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് മാൻഡസ് തീരംതൊട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.