• HOME
  • »
  • NEWS
  • »
  • kerala
  • »
  • കരൾദാനം ചെയ്ത സന്ധ്യയുടെ മരണം; സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി

കരൾദാനം ചെയ്ത സന്ധ്യയുടെ മരണം; സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണെന്നും ഇത് അടിയന്തരമായി അന്വേഷിക്കണമെന്നും സനൽകുമാർ ശശിധരൻ ആവശ്യപ്പെട്ടിരുന്നു.

News18 Malayalam

News18 Malayalam

  • Share this:
    കൊച്ചി: ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സനല്‍കുമാര്‍ ശശിധരൻ ഫേസ്ബുക്കിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആശുപത്രി അധികൃതർ. 2018ൽ കരൾദാനം ചെയ്ത സനൽകുമാറിന്റെ പിതാവിന്റെ സഹോദരിയുടെ മകൾ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. മരണത്തെ തുടർന്ന് താൻ നടത്തിയ അന്വേഷണത്തിൽ 2018ൽ സന്ധ്യ അവളുടെ കരൾ പരമരഹസ്യമായി ഒരാൾക്ക് വിറ്റെന്നും എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റർ മെഡ് സിറ്റിയിൽ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും സനൽകുമാർ ശശിധരൻ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണെന്നും ഇത് അടിയന്തരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു.

    Related News- 'കരൾ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം'; സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ

    എന്നാൽ സനൽകുമാർ ശശിധരന്റെ ആരോപണങ്ങള്‍ തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് മെഡ് സിറ്റി ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് ബാധിച്ചാണ് സന്ധ്യയുടെ മരണമെന്നാണ് മനസിലാക്കുന്നത്. അതില്‍ ദുഖമുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് സന്ധ്യ 2018ല്‍ സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂട്ടുകാരിയുടെ സഹോദരന്റെ ജീവന്‍ രക്ഷിക്കാനായി നടത്തിയ കരള്‍ദാനത്തെ ദുരൂഹതയുടെ നിഴലില്‍ നിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്‌റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ നിയമപരമായ അനുമതിയും ലഭിച്ചതിന് ശേഷമാണ് സന്ധ്യ കരള്‍ ദാനം നടത്തിയത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകള്‍ ഒപ്പമുണ്ടായിരുന്ന അമൃത ആശുപത്രിയില്‍ നഴ്‌സായ അവരുടെ മകള്‍ പിന്താങ്ങുകയും ചെയ്തതാണെന്നും അധികൃതർ പറയുന്നു.

    ആശുപത്രി അധികൃതരുടെ വാർത്താസമ്മേളനത്തിൽ നിന്ന്-

    തന്നെ പലവിധത്തില്‍ മുമ്പ് സഹായിച്ചിട്ടുള്ള കൂട്ടുകാരിയെ തിരിച്ച് സഹായിക്കാനുള്ള അവസരമായാണ് കരള്‍ദാനത്തെ സന്ധ്യ കണ്ടത്. 45 വയസുകാരനായ കൂട്ടുകാരിയുടെ സഹോദരന്‍ ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് നാല് മാസമായി സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം കരളിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. കുടുംബാംഗങ്ങളില്‍ യോജിച്ച ദാതാവിനെ കണ്ടെത്താനായിരുന്നില്ല. ഇത് കേട്ടറിഞ്ഞാണ് കരള്‍ദാനത്തിന് സന്നദ്ധത അറിയിച്ച് 2018 സെപ്റ്റംബര്‍ 28ന് അമൃത ആശുപത്രിയില്‍ നഴ്‌സായ മകളോടൊപ്പം സന്ധ്യ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിയത്. ഏക മകള്‍ മാത്രമായിരുന്ന സന്ധ്യയ്ക്ക് സഹായത്തിനായി അകന്ന ഒരു സഹോദരനും കൂടി ആശുപത്രിയില്‍ എത്തിയിരുന്നു.

    തിരുവനന്തപുരത്ത് ഒരു ഹോസ്റ്റലില്‍ വാര്‍ഡനായി ജോലി ചെയ്യുകയായിരുന്ന സന്ധ്യ ഭര്‍ത്താവുമായി രണ്ട് വര്‍ഷം മുമ്പ് ബന്ധം വേര്‍പിരിഞ്ഞിരുന്നു. 2006ല്‍ വൃക്കകള്‍ക്ക് ചെറിയ പ്രശ്‌നമുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തുമ്പോള്‍ യാതൊരു വിധ ചികിത്സയിലുമായിരുന്നില്ല. ഇത് കൂടാതെ നേരിയ തോതില്‍ ഹൈപ്പോതൈറോയ്ഡിസവും ഉണ്ടായിരുന്നു. നെഫ്രോളജിസ്റ്റിന്റെ പരിശോധനയില്‍ സന്ധ്യയുടെ വൃക്കകളുടെ പ്രവര്‍ത്തനം സാധാരണനിലയിലായിരുന്നു. എഫ് ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ അവര്‍ക്ക് യാതൊരുവിധ ഹൃദ്രോഗവും ഉണ്ടായിരുന്നില്ല. അവരില്‍ നടത്തിയ ഇക്കോ, സ്‌ട്രെസ്സ് ടെസ്റ്റുകള്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

    Also Read- സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 57202 സാമ്പിളുകൾ

    ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യാവലി പൂരിപ്പിക്കല്‍, സാമൂഹ്യസേവകര്‍, ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍, സൈക്യാട്രിസ്റ്റ്, വൃക്കരോഗ വിദഗ്ധന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച, കുടുംബാംഗങ്ങളുമായുള്ള ഡോക്ടര്‍മാരുടെ കൂടിക്കാഴ്ച, ദാതാവിന്റെ രക്ത പരിശോധന, സിടി സ്‌കാന്‍, ഇക്കോ ടെസ്റ്റ്, ടിഎംടി, ലിവര്‍ ബയോപ്‌സി, പൂര്‍വകാല ആരോഗ്യരേഖകളുടെ പരിശോധന തുടങ്ങി അവയവദാനവുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് 2018 ഒക്ടോബര്‍ 29ന് സന്ധ്യയുടെ ശസ്ത്രക്രിയ നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഓതറൈസേഷന്‍ കമ്മിറ്റിയുടെ നിയമപരമായ അനുമതിയും മറ്റ് അവയവദാന ശസ്ത്രക്രിയയില്‍ എന്നത് പോലെ സന്ധ്യയുടെ കരള്‍ദാന ശസ്ത്രക്രിയയിലും ലഭിച്ചിരുന്നു.

    അവയവദാനം നിയമപരമാണെന്ന് ഉറപ്പാക്കേണ്ട അന്തിമ തീരുമാനം സംസ്ഥാന ഓതറൈസേഷന്‍ കമ്മിറ്റിക്കാണ്. അവര്‍ അവയവദാനത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് ദാതാവ്, അവരുടെ കുടുംബാംഗങ്ങള്‍, സ്വീകര്‍ത്താവ്, സ്വീകര്‍ത്താവ് അവശനാണെങ്കില്‍ അവരുടെ കുടംബാംഗങ്ങള്‍ എന്നിവരുമായി അഭിമുഖം നടത്തി ആവശ്യമായ സത്യവാങ്മൂലങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് അനുമതി നല്‍കുന്നത്. അഭിമുഖത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

    ഇതിന് പുറമേ സന്ധ്യയുടെ സ്ഥലം എംഎല്‍എ, ഡിവൈഎസ്പി, വില്ലേജ് അംഗം എന്നിവരുടെ കത്തുകള്‍, കരള്‍ദാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടെന്നും അവയവദാനത്തിന് പകരമായി പണം സ്വീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയാമെന്നും വ്യക്തമാക്കുന്ന ദാതാവിന്റെയും മകളുടെയും ബന്ധുവിന്റെയും സത്യവാങ്മൂലം, സ്‌കൂള്‍ പ്രധാനാധ്യാപികയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജോലി ചെയ്യുന്ന സ്ഥലത്തെ മേലധികാരിയുടെ ടെലിഫോണിലൂടെയുള്ള സ്ഥിരീകരണം, അവയവമാറ്റ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ നിയമപരമായ രേഖകള്‍, ദാതാവുമായുള്ള അഭിമുഖത്തിന് ശേഷം സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതിപത്രം തുടങ്ങി എല്ലാ രേഖകളും കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ശേഖരിച്ചിരുന്നു. നവംബര്‍ 6ന് ആശുപത്രി വിട്ടതിന് ശേഷം രണ്ട് തവണ തുടര്‍ പരിശോധനകള്‍ക്കായി എത്തിയ സന്ധ്യ പൂര്‍ണമായി സുഖം പ്രാപിച്ചിരുന്നു.

    Also Read- ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് സഹോദരിയെ കൊന്ന സഹോദരനെതിരെ 1000 പേജുള്ള കുറ്റപത്രം

    കരള്‍ദാനത്തിന് സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനല്‍കുമാര്‍ ശശിധരന്റെ ആരോപണത്തെക്കുറിച്ച് യാതൊരു അറിവുമില്ല. ഞങ്ങൾ ഒരു കാര്യത്തിലും ഭാഗഭാക്കായിരുന്നില്ല. ഇത്തരം ആരോപണങ്ങള്‍ അവയവദാനം എന്ന മഹത്തായ പ്രവര്‍ത്തിയെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും ഇത് അവയവം കാത്ത് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന നിരവധി രോഗികളുടെ ജീവിതം ദുരിതത്തിലാക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സന്ധ്യയുടെ കരള്‍ദാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അത് ദൂരീകരിക്കാന്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും.

    ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്‍. ജോണ്‍, കണ്‍സള്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. മാത്യു ജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
    Published by:Rajesh V
    First published: