• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Models |മോഡലുകളുടെ മരണം: കോസ്റ്റ് ഗാര്‍ഡിനും DVR കണ്ടെത്താനായില്ല: തിരച്ചില്‍ അവസാനിപ്പിച്ചു

Kochi Models |മോഡലുകളുടെ മരണം: കോസ്റ്റ് ഗാര്‍ഡിനും DVR കണ്ടെത്താനായില്ല: തിരച്ചില്‍ അവസാനിപ്പിച്ചു

ഡി വി ആർ എറിഞ്ഞതായി പറയുന്ന സ്ഥലം ആദ്യം അടയാളപ്പെടുത്തുകയും പിന്നീട് ഇവിടെ മുങ്ങി പരിശോധന നടത്തുകയും ആണ് ചെയ്തത്.

  • Share this:
    കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ച ഡി വി ആര്‍ കോസ്റ്റ് ഗാര്‍ഡിനും കണ്ടെത്താനായില്ല. ഹോട്ടലില്‍ നടന്നതായി പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ലഹരിയുടെ ഉപയോഗം സംബന്ധിച്ച തെളിവുകള്‍ അടങ്ങിയ ദൃശ്യങ്ങള്‍ ഇതില്‍ ഉണ്ട് എന്നാണ് നിഗമനം. ഇതിനായി കോസ്റ്റ് ഗാര്‍ഡ്കായലില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു.ഉച്ചയ്ക്ക് ഒരു മണി മുതല്‍ തുടങ്ങിയ പരിശോധന വൈകിട്ട് ആറു മണി വരെ നീണ്ടു.

    തീര സംരക്ഷണ സേനയിലെ കൊച്ചി ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് തിരച്ചിലില്‍ പങ്കെടുത്തത്. രണ്ടു സ്‌കൂബ ഡൈവര്‍മാരാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് നേതൃത്വം നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം ദിവസത്തെ തിരച്ചിലും വിഫലമാക്കുമ്പോഴും ഹാര്‍ഡ് ഡിസ്‌ക് കായലില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതികള്‍. പ്രതികളെ പൂര്‍ണ്ണമായും വിശ്വസിച്ച് പോലീസും മുന്നോട്ട് പോകുകയാണ്.

    അഗ്‌നിശമന സേനയിലെ നാലംഗ സ്‌കൂബ ഡൈവേഴ്‌സാണ് കഴിഞ്ഞ ദിവസം തിരച്ചിലില്‍ നടത്തിയത്. കായലിലെ ഒഴുക്കും അഞ്ചടിയോളം കനത്തിലുള്ള ചെളിയും പ്രതിസന്ധിയായി. നാലുപേരടങ്ങുന്ന സംഘം രണ്ടായി തിരിഞ്ഞായിരുന്നു തിരച്ചില്‍ നടത്തിയത്. ഡി വി ആര്‍ എറിഞ്ഞതായി പറയുന്ന സ്ഥലം ആദ്യം അടയാളപ്പെടുത്തുകയും പിന്നീട് ഇവിടെ മുങ്ങി പരിശോധന നടത്തുകയും ആണ് ചെയ്തത്. എന്നാല്‍ കായലിന്റെ അടിത്തട്ടിലേക്ക് പോകുന്തോറും ചെളിയും ഒഴുക്കും ശക്തമായി . എങ്കിലും പോലീസ് നിര്‍ദ്ദേശിച്ച സ്ഥലം മുഴുവനായും പരിശോധിച്ചു . യാതൊരു ഫലവും കാണാത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തി വെച്ചത്.

    ഡി വി ആര്‍ കായലില്‍ ഉപേക്ഷിച്ചു എന്ന മൊഴി നല്‍കിയ പ്രതികളായ മെല്‍വിന്‍ , വിഷ്ണുരാജ് എന്നിവരും പോലീസിന് ഒപ്പമുണ്ടായിരുന്നു . ജാമ്യ നടപടിയുടെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കാന്‍ എത്തിയപ്പോഴാണ് പോലീസ് ഇവരുമായി പാലത്തിലേക്ക് തിരിച്ചത്. കായലിനെ മധ്യഭാഗത്ത് ഡിവിആര്‍ ഉപേക്ഷിച്ചു എന്നാണ് മൊഴി. കേസില്‍ ഇത് കണ്ടെടുക്കുക എന്നത് നിര്‍ണായകമാണ്.കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകള്‍ക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നല്‍കി എന്ന നിഗമനത്തിലാണ് പൊലീസ്.

    ഇക്കാര്യങ്ങള്‍ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം കേസെറ്റെടുത്ത ക്രൈം ബ്രാഞ്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടങ്ങി.

    നമ്പര്‍ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നല്‍കുന്നതാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. നിശാ പാര്‍ട്ടികള്‍ നടന്ന രണ്ട് ഹാളിലെയും ഇവിടേക്കുള്ള പ്രവേശന കവാടത്തിലും ദൃശ്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. മോഡലുകള്‍ക്ക് ലഹരി നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇവിടങ്ങളിലെ ദൃശ്യങ്ങളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.ഹോട്ടലില്‍ വെച്ച് മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു.
    Published by:Jayashankar Av
    First published: