കോട്ടയം: 2018 ൽ ഗുരുവായൂർ സത്യാഗ്രഹ സ്മാരകത്തിൽ സർക്കാർ മന്നത്ത് പത്മനാഭന്റെ പേര് ബോധപൂർവ്വം ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസൻ മന്നം സമാധി ദിനത്തിൽ ദേശാഭിമാനി എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനം പരാമർശിച്ചാണ് എൻ.എസ്.എസിന്റെ വിമർശനം.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇന്നു പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇങ്ങനെ ആരോപണം ഇങ്ങനെ; "സർക്കാരിന് ആവശ്യമുള്ളപ്പോൾ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടുന്നു. മന്നത്ത് പത്മനാഭന്റെ ആരാധകരെ കയ്യിലെടുക്കാൻ ആണ് ദേശാഭിമാനി എഡിറ്റോറിയൽ ലേഖനം എഴുതിയത്. ഇത് എൻ എസ് എസ് തിരിച്ചറിയുന്നു."
2018ൽ ഗുരുവായൂർ സത്യാഗ്രഹ സ്മാരകത്തിൽ മന്നത്തിന്റെ പേര് ഒഴിവാക്കിയത് ബോധപൂർവമായ അവഗണനയാണ്. അന്ന് ഒഴിവാക്കിയ ഇടത് മുന്നണി ഇപ്പോൾ ലേഖനമെഴുതിയത് ഇരട്ടത്താപ്പാണെന്നും സുകുമാരൻ നായർ ആരോപിച്ചു. അവസരം കിട്ടുമ്പോഴെല്ലാം മന്നത്തു പത്മനാഭനെ അവഗണിക്കാനാണ് ഇടതുമുന്നണി ശ്രമിച്ചിട്ടുള്ളത്. ഇതിനുപിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഉറവിടം എന്താണെന്ന് മനസിലാക്കാവുന്നതേയുള്ളൂവെന്നും ജി സുകുമാരൻ നായർ പറയുന്നു. മതേതരത്വത്തിലും ജനാധിപത്യത്തിലും ഈശ്വര വിശ്വാസത്തിലും അടിയുറച്ചു നിന്ന സാമൂഹിക നീതിക്ക് വേണ്ടിയാണ് മന്നത്ത് പത്മനാഭൻ പോരാടിയിട്ടുഉള്ളത്.
എൻഎസ്എസും ഇടത് മുന്നണിയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതിനിടെയാണ് ദേശാഭിമാനി ലേഖനത്തെ ചൊല്ലി വീണ്ടും ഏട്ടുമുട്ടൽ. ശബരിമല നാമജപ കേസുകൾ എൻഎസ്എസിന്റെ ആവശ്യം പരിഗണിച്ച് എഴുതി തള്ളാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് എൻഎസ്എസ് സ്വാഗതം ചെയ്തിരുന്നു. അതേസമയം ശബരിമലയിലെ അടിസ്ഥാന വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം എന്നതായിരുന്നു എൻഎസ്എസ് ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാൻ ഇപ്പോഴും സർക്കാർ തയ്യാറായിട്ടില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രക്ഷോഭത്തെത്തുടർന്ന് എൻ.എസ്.എസ് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇത് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിരുന്നു. തുടർന്നാണ് തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരും സി.പി.എം നേതൃത്വവും തീരുമാനിച്ചത്. വീടുകൾ കയറി ഉള്ള ബോധവൽക്കരണ നടപടികൾ ഉൾപ്പെടെ ഇടത് മുന്നണി നടത്തിയിരുന്നു.
ശബരിമലയിലെ നാമജപ കേസുകൾ പിൻവലിക്കുന്നതിലൂടെ മധ്യകേരളത്തിൽ വിശ്വാസികൾക്കിടയിലുള്ള മറികടക്കാൻ ആയിരുന്നു സർക്കാർ ശ്രമം. എൻ.എസ്.എസ് ഈ വിഷയം സ്വാഗതം ചെയ്ത ഒരു പരിധിവരെ വിജയം കാണുകയും ചെയ്തിരുന്നു. അതിനിടയിൽ ആണ് ദേശാഭിമാനിയിൽ മന്നത്ത് പത്മനാഭൻ അനുകൂലമായി ലേഖനമെഴുതി വീണ്ടും അടുക്കാൻ ഇടതു നേതൃത്വം ശ്രമം നടത്തിയത്. ആ നീക്കമാണ് പാളിയത്.
തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ തള്ളി വീണ്ടും എൻ എസ് എസ് രംഗത്ത് എത്തുമ്പോൾ അതിന് കൃത്യമായ രാഷ്ട്രീയം ഉണ്ട് എന്നത് വ്യക്തമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, G sukumaran nair, Ldf goverment, Nss, Sabarimala