മൂന്നാർ : ഭൂമി കയ്യേറ്റത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎക്കെതിരെ കുരുക്ക് മുറുക്കി ദേവികുളം സബ്കളക്ടർ രേണു രാജ്. എംഎല്‍എയുടെ വീടിരിക്കുന്ന സ്ഥലത്തെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകിയിരിക്കുകയാണ് സബ്കളക്ടർ.
മൂന്നാര്‍ ഇക്കാനഗറിലെ രാജേന്ദ്രന്റെ സ്ഥലത്ത് സബ് കളക്റ്ററും തുടർന്ന് വില്ലേജ് ഓഫീസറും പരിശോധന നടത്തിയിരുന്നു. കയ്യേറ്റ ഭൂമിയെന്നു നേരത്തെ തന്നെ അധികൃതർ കണ്ടെത്തിയിട്ടും നടപടി ഉണ്ടാകാതെ പോയ ഭൂമിയാണ് രാജേന്ദ്രന്റേത്.വില്ലേജ് ഓഫീസില്‍ നടത്തിയ തെരച്ചിലിൽ എം.എല്‍.എയുടെ സ്ഥലത്തിന്റേ രേഖകള്‍ കാണാനില്ലെന്നും തെളിഞ്ഞിരുന്നു. ഭൂരേഖകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് വില്ലേജ് ഓഫീസര്‍ സബ്കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ചുമതല ദേവികുളം തഹസില്‍ദാര്‍ക്ക് നല്‍കിയത്.
താലൂക്ക് ഓഫീസിലെ രേഖകളടക്കം പരിശോധിച്ച് ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്. രാജേന്ദ്രന്റെ വീടിരിയ്ക്കുന്ന സ്ഥലമടക്കം കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ളതെന്നു നേരത്തെ തന്നെ കണ്ടെത്തിയതാണ്. ആരും നടപടിക്ക് ധൈര്യപ്പെടാതിരുന്ന ഈ കയ്യേറ്റ ഭൂമിയുടെ ഉടമസ്ഥത അന്വേഷിക്കാൻ തുനിഞ്ഞ സബ് കളക്ടറുടെ നടപടി രാജേന്ദ്രന് കുരുക്കാകും. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകള്‍ ഹാജരാക്കാനാവില്ലെങ്കിൽ വന്‍ തിരിച്ചടിയാവും എംഎല്‍എയ്ക്ക് ഉണ്ടാവുക.
അതേസമയം മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണം സംബന്ധിച്ച് എം.എൽ.എ എസ്.രാജേന്ദ്രൻ അടക്കമുള്ളവരെ പ്രതിചേർത്ത് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഹർജി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.