തിരുവനന്തപുരം: കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടുന്നത് അസാധാരണ പ്രതിസന്ധി. സംസ്ഥാനത്ത് 25,000 ലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ സ്പെഷ്യൽ സ്കൂളുകളിലാണ് പഠിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി കോവിഡിനെ തുടർന്ന് സ്പെഷ്യൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഇതോടെയാണ് ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാസൗകര്യങ്ങൾ മുടങ്ങിയത്.
സ്പെഷ്യൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്ന സമയത്ത് ദിവസവും നടത്തിയിരുന്ന ഫിസിയോ തെറാപ്പിയാണ് പല കുട്ടികൾക്കും ഒന്നരവർഷമായി മുടങ്ങിയിരിക്കുന്നത്. ഫിസിയോ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ വർഷങ്ങളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികളിലെ ശാരീരിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടിരുന്നത്.
എന്നാൽ തെറാപ്പി മുടങ്ങിയതോടെ കുട്ടികളുടെ മാംസപേശികൾ വരിഞ്ഞു മുറുകാൻ തുടങ്ങി. അപസ്മാരം, ശ്വാസതടസ്സം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ചികിത്സയുടെ അഭാവം കുട്ടികളിൽ സൃഷ്ടിക്കുന്നത്. ഒരു പ്രാവശ്യത്തെ ഫിസിയോതെറാപ്പിക്ക് 300 മുതൽ 500 രൂപ വരെയാണ് സ്വകാര്യ ക്ലിനിക്കുകൾ ഈടാക്കുന്നത്.
You may also like:ഒന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; വെടിവെച്ച് വീഴ്ത്തി പൊലീസ്
ഫിസിയോ തെറാപ്പി പുനരാരംഭിച്ചാലും മാസങ്ങളോളം നീളുന്ന പരിശീലനത്തിനു ശേഷം മാത്രമേ പൂർവ്വസ്ഥിതി വീണ്ടെടുക്കാൻ കഴിയുവെന്നാണ് വിദഗ്ധർ പറയുന്നത്. സ്പെഷ്യൽ സ്കൂളുകളിലെ ഫിസിയോ തെറാപ്പിസ്റ്റുകളെ വീടുകളിൽ എത്തിക്കുകയോ സ്പെഷ്യൽ സ്കൂളുകളിൽ ഇതിനായുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുകയോ വേണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോതെറാപ്പി ലഭ്യമാക്കാൻ ഓൺലൈൻ സംവിധാനം സാമൂഹ്യ സുരക്ഷാ മിഷൻ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഫലവത്താകുന്നില്ല. ഭൂരിഭാഗം വീടുകളിലും ഓൺലൈൻ സംവിധാനം ലഭ്യമാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനാൽ ഫിസിയോതെറാപ്പിമായി ബന്ധപ്പെട്ട് യാതൊരുവിധ സംവിധാനവും ലഭ്യമാകാത്തതാണ് സ്ഥിതി ഗുരുതരമാാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Differently-abled