ആലുവ: വധഗൂഢാലോചന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ആലുവയില്‍ ലഡു വിതരണം നടത്തി ദിലീപ് ഫാന്‍സ്. ദിലീപിന്റെ വീടിന് സമീപത്താണ് ആരാധകര്‍ ലഡു വിതരണം നടത്തിയത്. 'ദിലീപേട്ടന് ജാമ്യം കിട്ടി, ദിലീപേട്ടന് നിരപരാധിയാണ്' എന്നുപറഞ്ഞാണ് ആരാധകന് ലഡു നല്‍കിയത്.
ദിലീപിന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരോടും പന്തയം വെച്ചിരുന്നതായും ആരാധകന് പറഞ്ഞു. അതേസമയം ചിലര്‍ ലഡു വാങ്ങി കഴിച്ചെങ്കിലും പോലീസുകാരടക്കം പലരും വാങ്ങാന്‍ കൂട്ടാക്കിയില്ല.
കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്കും ജാമ്യം അനുവദിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധി രണ്ടാഴ്ചത്തെ വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് പി. പ്രസ്താവിച്ചത്.
Also Read-Dileep granted bail | പ്രോസിക്യൂഷന് തിരിച്ചടി; ഗൂഡാലോചനക്കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു.
2017ലെ കേസ് അട്ടിമറിക്കാന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതിന്റെയും ഉദ്യോഗസ്ഥരുടെ ജീവന് അപകടത്തിലാക്കാന്‍ പദ്ധതിയിടുന്നതിന്റെയും എന്ന് ആരോപിച്ച് ശബ്ദരേഖ സംവിധായകന് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബാലചന്ദ്രകുമാറില്‍ നിന്ന് വിചാരണക്കോടതി രഹസ്യമൊഴി ശേഖരിച്ചിരുന്നു. തല്‍ഫലമായി, ദിലീപിനും അഞ്ച് പേര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 116 (പ്രേരണ), 118 (കുറ്റം ചെയ്യാനുള്ള രൂപരേഖ മറയ്ക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) r/w സെക്ഷന്‍ 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പുതിയ കേസ് എടുത്തത്.
അതേസമയം ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ശബ്ദ സാംപിള്‍ നാളെ ശേഖരിക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ദിലീപും, സഹോദരന് അനൂപും സഹോദരി ഭര്‍ത്താവ് സൂരജും നേരിട്ടെത്തു. ശബ്ദം സാംപിളെടുക്കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.